കൊച്ചി : സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിനെ വിമർശിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ പോലീസ് ചോദ്യം ചെയ്തതിൽ ശക്തമായി പ്രതിഷേധിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ. ഇത്തരം സംഭവങ്ങൾ കേരളത്തിൽ മുൻപുണ്ടാകാത്തതാണെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ നടപടി അപലപനീയമാണെന്നും പത്ര പ്രവർത്തക യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
”വാർത്താ ചർച്ചയ്ക്കിടെ ഉണ്ടായ ഒരു പരാമർശത്തിന്റെ പേരില് ഏഷ്യാനെറ്റിലെ മാദ്ധ്യമപ്രവർത്തകനായ വിനു വി ജോണിനെ പോലീസ് ചോദ്യം ചെയ്തതിൽ കേരള പത്ര പ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിൽ മുൻപുണ്ടാകാത്തതാണ്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമായ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്” എന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഈ കേസ് അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എംവി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് വിനു വി ജോൺ ഇന്ന് പോലീസിന് മുന്നിൽ ഹാജരായിരുന്നു. രേഖാമൂലമാണ് വിനു വി ജോൺ മൊഴി നൽകിയത്. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് തന്റെ കർത്തവ്യം. അതാണ് ന്യൂസ് അവറിലൂടെ ചെയ്തതെന്നും വിനു പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 48 മണിക്കൂർ നടത്തിയ പണിമുടക്കിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. അന്ന് നിരവധി പേർ സിഐടിയുവിന്റെ അക്രമങ്ങൾക്ക് ഇരയായി. എന്നാൽ ഇവരെ അപമാനിക്കുന്ന തരത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്ത എളമരം കരീമിന്റെ പ്രതികരണം. ഇതിനെ വിമർശിച്ചതിനാണ് വിനുവിനെതിരെ പരാതി നൽകിയത്.
കേസ് എടുത്ത വിവരം പോലും ഒരു വർഷത്തോളം കാലം പോലീസ് മറച്ചുവച്ചു. അടുത്തിടെ പാസ്പോർട്ട് പുതുക്കാനായി അപേക്ഷ നൽകിയപ്പോഴായിരുന്നു കേസിന്റെ വിവരം പോലും അറിയുന്നത്.
Discussion about this post