കേപ് ടൗൺ: ഈ ട്വന്റി 20 വനിതാ ലോകകപ്പിലെ ഏറ്റവും ശക്തമായ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാം സെമിയിൽ, ഇന്ത്യയെ 5 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലിലെത്തി. അനുനിമിഷം ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിലെ ഏറ്റവും നിർണായക നിമിഷം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗറിന്റെ റൺ ഔട്ട് ആയിരുന്നു.
പതിനഞ്ചാം ഓവറിലെ നാലാമത്തെ പന്തിലായിരുന്നു, ലോകകപ്പിൽ നിന്നും ഇന്ത്യയെ പുറത്താക്കിയ ദൗർഭാഗ്യം ഹർമൻപ്രീതിന്റെ റൺ ഔട്ടിന്റെ രൂപത്തിൽ എത്തിയത്. 34 പന്തിൽ 52 റൺസുമായി ഇന്ത്യൻ വിജയപ്രതീക്ഷ കാത്ത് ഹർമൻപ്രീത് ബാറ്റിംഗ് തുടരുമ്പോഴായിരുന്നു ആ അഭിശപ്തമായ റൺ ഔട്ട്.
സ്ക്വയർ ലെഗ്ഗിലേക്ക് കളിച്ച പന്തിൽ രണ്ടാമത്തെ റൺസ് ഓടിയെടുക്കുന്നതിനിടെ, ക്രീസിനുള്ളിലേക്ക് ബാറ്റ് കുത്താനുള്ള ഹർമൻപ്രീതിന്റെ ശ്രമം വിജയിച്ചില്ല. ബാറ്റ് ക്രീസിന് പുറത്ത് ഗ്രൗണ്ടിൽ തട്ടി നിന്നതോടെ, പരിചയ സമ്പന്നയായ ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി ബെയ്ൽ തെറിപ്പിച്ചു. പിച്ചിലേക്ക് നോക്കാതെ ഫീൽഡിലേക്ക് മാത്രം നോക്കി ഓടിയതാണ് ഹർമന് തിരിച്ചടിയായത്. ഹർമൻപ്രീത് പുറത്തായതോടെ ബാറ്റിംഗിൽ താളം നഷ്ടമായ ഇന്ത്യൻ ടീമിനെ പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരാൻ ഓസീസ് അനുവദിച്ചതുമില്ല.
Here we lost the game.But well played Team India #INDWvsAUSW pic.twitter.com/GSDqm7RS0g
— Arindam Dey (@ArindamWords) February 23, 2023
സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം എന്നായിരുന്നു മത്സരശേഷം ഹർമൻപ്രീത് കൗറിന്റെ പ്രതികരണം. താനും ജമീമയും ബാറ്റ് ചെയ്യുമ്പോൾ ജയം നേടാൻ സാധിക്കും എന്നത് ഉറപ്പായിരുന്നു. അതിന് ശേഷം ഇത്തരത്തിൽ തോറ്റത് അപ്രതീക്ഷിതമായിരുന്നുവെന്ന് ഹർമൻപ്രീത് പറഞ്ഞു.
മികച്ച പരിശ്രമം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. അവസാന നിമിഷം വരെ പോരാടുമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. മത്സരഫലം സന്തോഷം നൽകുന്നതല്ലെങ്കിലും, ടൂർണമെന്റിൽ കളിച്ച രീതിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇന്ത്യൻ ക്യാപ്ടൻ പറഞ്ഞു. 24 പന്തിൽ 43 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ച ജെമീമ റോഡ്രിഗസിനെയും ഹർമൻപ്രീത് കൗർ അഭിനന്ദിച്ചു. മത്സരത്തിൽ ടീമിന്റെ ഫീൽഡിംഗ് മോശമായിരുന്നുവെന്നും അനായാസമായ ക്യാച്ചുകൾ പോലും നഷ്ടപ്പെടുത്തിയത് തിരിച്ചടിയായെന്നും ഹർമൻപ്രീത് കൗർ സമ്മതിച്ചു.
സെമി ഫൈനലിൽ 5 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post