തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾക്ക് അംഗീകാരം നൽകുമോ എന്ന് ഉറപ്പ് നൽകാതെ ഗവർണർ. അഞ്ചു മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. ലോകായുക്ത, സർവകലാശാല നിയമ ഭേദഗതികൾക്ക് ഗവർണർ അംഗീകാരം നൽകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
ലോകായുക്ത, ചാൻസലർ, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്‌നങ്ങൾ ആണ് ഗവർണർ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങളും ഗവർണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചു. രണ്ട് മണിക്കൂറോളം സമയമാണ് ഗവർണറും മന്ത്രിമാരുമായുള്ള ചർച്ച നീണ്ടത്.
ഭരണഘടന, സുപ്രീംകോടതി വിധികൾ, കേന്ദ്ര നിയമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ ഏറെയും. നിയമമന്ത്രി പി.രാജീവാണ് ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടി നൽകിയത്. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ വാസവൻ, വി.അബ്ദുറഹ്മാൻ, ജെ.ചിഞ്ചുറാണി എന്നിവരും രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം എട്ടെണ്ണത്തിൽ വഖഫ്, സഹകരണ ഭേദഗതി ബില്ലുകളിൽ ഗവർണർ ഉടൻ ഒപ്പിടുമെന്നാണ് വിവരം.
Discussion about this post