അൽ ഖ്വയ്ദ ബന്ധം ആരോപിക്കപ്പെട്ട് കഴിഞ്ഞ 20 വർഷമായി ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈനിക ജയിലിൽ തടവിൽ കഴിയുകയായിരുന്ന സഹോദരങ്ങളെ സ്വദേശമായ പാകിസ്താനിലേക്ക് തിരിച്ചയച്ചതായി പെന്റഗൺ. അബ്ദുൾ റബ്ബാനി, മുഹമ്മദ് റബ്ബാനി എന്നീ സഹോദരങ്ങളാണ് ജയിൽ മോചിതരായത്.
1967ൽ ജനിച്ച അബ്ദുൾ റബ്ബാനി യുഎസ് സൈനിക ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരിൽ ഒരാളായിരുന്നു. വേൾഡ് ട്രേഡ് സെന്റർ സ്‌ഫോടനത്തിന്റെ സൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന് വേണ്ടി അബ്ദുൾ റബ്ബാനി പ്രവർത്തിച്ചതായി കണ്ടെത്തിയിരുന്നു. അൽ ഖ്വയ്ദ ഭീകരർക്ക് വേണ്ടി ഇയാൾ കറാച്ചിയിൽ സുരക്ഷിത താവളവും ഒരുക്കിയിരുന്നു.
1969ൽ ജനിച്ച മുഹമ്മദ് റബ്ബാനിയാണ് ചേട്ടനായ അബ്ദുൾ റബ്ബാനിയെ അൽ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്തതെന്നാണ് വിവരം. 2000 ഒക്ടോബറിൽ 17 യുഎസ് നാവികരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന്റെ സൂത്രധാരനായ അബ്ദുൾ റഹീം അൽനാഷിരിക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകിയത് മുഹമ്മദ് റബ്ബാനിയാണ്. 2002 സെപ്തംബറിലാണ് കറാച്ചിയിൽ നിന്ന് സഹോദരങ്ങളെ അറസ്റ്റ് ചെയ്തത്.
2004ലാണ് ഇവർ ഗ്വാണ്ടനാമോ ബേയിൽ എത്തുന്നത്. 2021ലാണ് ഇവർക്ക് ജയിൽ മോചിതരാകാനുള്ള അനുമതി ലഭിക്കുന്നത്. ഇവരുടെ മോചനത്തോടെ ഗ്വാണ്ടനാമോ ബേയിൽ അവശേഷിക്കുന്ന തടവുകാരുടെ എണ്ണം 32 ആയി കുറഞ്ഞിട്ടുണ്ട്.
Discussion about this post