ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്നും ഒഴിവാക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹ. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിന്റെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര വിപ്ലവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്നും രാഹുൽ ഗാന്ധിയെ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർവരെ നടന്ന ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒന്നിപ്പിച്ചു. ഈ പദയാത്ര വിപ്ലവകരമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ദേശീയ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുമെന്നും സിൻഹ വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബിഹാറിന്റെ ഭാവിയാണ്. തന്റെ ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ അദ്ദേഹം പൂർത്തിയാക്കുന്നുണ്ട്. ഒരുപാട് രാഷ്ട്രീയ അനുഭവങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഭാവിയിൽ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി അദ്ദേഹം മാറും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ വലിയ യോഗ്യതകൾ ഒന്നും വേണ്ട. ജനങ്ങളുടെ പിന്തുണ മാത്രമേ ഇതിന് വേണ്ടുള്ളൂവെന്നും ശത്രുഘ്‌നൻ സിൻഹ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ വലിയ പ്രയത്‌നമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്നത്. അദ്ദേഹം ഒരു നല്ല നേതാവാണെന്നും ശത്രുഘ്‌നൻ സിൻഹ പ്രതികരിച്ചു.
Discussion about this post