കൊല്ലം: ഭാരതീയ സംസ്‌കാരത്തെയും ഭഗവത്ഗീതയെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിൽ ഭരണഘടനാ സാക്ഷരതാ സെമിനാർ സംഘടിപ്പിച്ച ശാസ്താംകോട്ട ബി.ആർ.സി യ്‌ക്കെതിരെ അദ്ധ്യാപകരുടെ കൂറ്റൻ പ്രതിഷേധം. ദേശീയ അദ്ധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും പൊതുയോഗത്തിലും കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ നിരവധി അധ്യാപകർ പങ്കെടുത്തു. കോളേജ് റോഡിൽ നിന്ന് പ്രകടനമായി നഗരം ചുറ്റിയാണ് അദ്ധ്യാപകർ ബി.ആർ.സിയ്ക്ക് മുമ്പിലെത്തിയത്.
അടുത്തിടെയാണ് ബിആർസിയും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ഭരണഘടനാ സാക്ഷരതാ ശിൽപ്പശാല സംഘടിപ്പിച്ചത്. കാര്യവട്ടം ക്യാമ്പസിലെ അദ്ധ്യപകനും മുൻ മാദ്ധ്യമ പ്രവർത്തകനുമായ അരുൺകുമാർ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. സ്ത്രീത്വത്തെയും ഭഗവത് ഗീതയയെും ഭാരതീയ പാരമ്പര്യത്തെയും പുരാണങ്ങളെയുമൊക്കെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു അരുൺ കുമാറിന്റെ പ്രസംഗം. ഇതിനെ എതിർക്കാനോ പിന്തിരിപ്പിക്കാനോ സി.പി.എം അനുഭാവികളായ ബി.ആർ.സി ചുമതലയുള്ള അദ്ധ്യാപകരും സംഘാടകരും ശ്രമിച്ചില്ല.
ഇത്തരത്തിൽ സംസാരിക്കണമെന്ന് അരുൺകുമാറും ബി.ആർ.സി ചുമതലയുള്ള സി.പി.എം അദ്ധ്യാപകരും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും മുൻകൂട്ടി തന്നെ ധാരണയിലെത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന തരത്തിലായിരുന്നു അവതരണം. സി പി എം ഏരിയാ ഭാരവാഹി അൻസർ ഷാഫിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന സി.പി.എം അനുഭാവികളായ അദ്ധ്യാപകരിൽ നിന്ന് തന്നെ അരുൺകുമാറിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കെ.എസ്.ടി.എ നേതാക്കളും ബി.ആർ.സി ഭാരവഹികളും ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ക്ലാസിൽ പരാമർശിച്ച സ്ത്രീ വിരുദ്ധവും ഭഗവത് ഗീതാവിരുദ്ധവുമായ പരാമർശങ്ങൾ പുറത്ത് ചർച്ചയാകരുതെന്നും ഇവർ കർശനമായി നിർദ്ദേശിച്ചിരുന്നുവെന്നാണ് സൂചന.
എന്നാൽ പിന്നീട് സംഭവത്തിനെതിരെ സി.പി.എം , കെ.എസ്.ടി.എ അനുഭാവികളായ അദ്ധ്യാപകർക്കിടയിൽ നിശബ്ദ പ്രതിഷേധം വ്യാപകമായി. ഇതോടെ അവർ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അരുൺ കുമാറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ വീഡിയോ പുറത്തുവിട്ടത്. അരുൺ കുമാർ പറയുന്നത് കേട്ട് ആഹ്ലാദത്തോടെ നിൽക്കുന്ന ബി.ആർ.സി ഭാരവാഹികളെയും വീഡിയോയിൽ കാണാം.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സൈബർ ഇടത്തിലും അദ്ധ്യാപർക്കിടയിലും പൊതുസമൂഹത്തിലും ബി.ആർ.സിക്കും അരുൺകുമാറിനുമെതിരെ പ്രതിഷേധം വ്യാപകമായി. ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരപരിപാടികൾക്ക് ദേശീയ അദ്ധ്യാപക പരിഷത്ത് തീരുമാനിച്ചത്.
ശാസ്താംകോട്ട ബി.ആർ.സിക്ക് മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ.ടി.യു സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ പൈതൃകത്തെ വികലമാക്കാൻ കാലങ്ങളായി നടന്നുവരുന്ന കമ്മ്യൂണിസ്റ്റ് കുപ്രചരണമാണ് ശാസ്താംകോട്ട ബി ആർ സിയിൽ അരുൺകുമാർ എന്ന നാലാംകിടയെ ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എക്കാലവും ദേശവിരുദ്ധ നിലപാട് സ്വീകരിച്ചു പോരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ ഭരണഘടനയോട് തോന്നുന്ന ആഭിമുഖ്യം കപടമാണ്. ഇക്കൂട്ടരുടെ യഥാർത്ഥ നിലപാട് എന്തെന്ന് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ നിന്ന് തന്നെ ബോധ്യമാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻടിയു ജില്ലാ അദ്ധ്യക്ഷൻ പാറങ്കോട് ബിജു അദ്ധ്യക്ഷനായിരുന്നു. ബിജെ പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ മുഖ്യ പ്രഭാഷണം നടത്തി. എൻ ടി യു സംസ്ഥാന സെക്രട്ടറി റ്റി.ജെ ഹരികുമാർ , ഫെറ്റോ ജില്ലാ സെക്രട്ടറി, എ. അനിൽ കുമാർ , ജില്ല വനിത വിഭാഗം അദ്ധ്യക്ഷ ധനലക്ഷ്മി വിരിയറഴികത്ത് , സംസ്ഥാന സമിതി അംഗം ആർ. ജയകൃഷ്ണൻ ജില്ല ജനറൽ സെക്രട്ടറി എസ്. കെ. ദിലീപ് കുമാർ , സെക്കന്ററി വിഭാഗം ജില്ല കൺവീനർ എസ് .കെ.ദീപു കുമാർ , കുണ്ടറ ഉപജില്ല പ്രസിഡന്റ് അഭിലാഷ് കീഴൂട്ട് , ശാസ്താംകോട്ട ഉപജില്ല പ്രസിഡന്റ് ഉൃ. സുശീൽ കുമാർ സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് മാരായ എ.ജി. കവിത ആർ.ശിവൻപിള്ള , ജില്ല സെക്രട്ടറിമാരായ ആർ. ഹരികൃഷ്ണൻ , പി.എസ്.ശ്രീജിത്ത് ജില്ല കമ്മിറ്റി അംഗം രശ്മി വാസുദേവൻ ,എസ്. ദിവ്യ , ഷൈജു മാധവൻ , പ്രദീപ് ലാൽ പണിക്കർ, കൃഷ്ണൻ പോറ്റി പ്രേംകുമാർ , ജോയി എന്നിവർ പ്രകടനത്തിനും ധർണ്ണക്കും നേതൃത്വം നൽകി.
Discussion about this post