കേപ് ടൗൺ: വനിതാ ട്വന്റി ലോകകപ്പിലെ അധീശത്വം ദക്ഷിണാഫ്രിക്കയിലും തുടർന്ന് ഓസ്ട്രേലിയ. കേപ് ടൗണിൽ നടന്ന ആവേശകരമായ ഫൈനലിൽ ആതിഥേയരെ 19 റൺസിന് തകർത്താണ് ഓസ്ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഉടനീളം കാഴ്ചവെച്ച മേധാവിത്വം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു ഫൈനലിലെ ഓസ്ട്രേലിയയുടെ പ്രകടനം.
ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന ഓപ്പണർ ബെഥ് മൂണിയുടെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 53 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ആഷ്ലി ഗാർഡ്നർ 21 പന്തിൽ 29 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ ആതിഥേയരുടെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു. 48 പന്തിൽ 61 റൺസെടുത്ത ലോറ വൂൾവാർട്ടിന്റെ പോരാട്ടം ദക്ഷിണാഫ്രിക്കക്ക് പലപ്പോഴും വിജയ പ്രതീക്ഷ പകർന്നു. 25 റൺസെടുത്ത ട്രയോൺ വൂൾവാർട്ടിന് മികച്ച പിന്തുണ നൽകി. എന്നാൽ, ഷട്ടിന്റെ പന്തിൽ ദൗർഭാഗ്യകരമായി വിക്കറ്റിന് മുന്നിൽ കുടുങ്ങി വൂൾവാർട്ട് പുറത്തായതോടെ, മത്സരത്തിൽ പിടിമുറുക്കിയ ഓസീസ് അർഹിക്കുന്ന വിജയം നേടിയെടുക്കുകയായിരുന്നു.
Discussion about this post