ന്യൂഡൽഹി: യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. യുവ തലമുറയ്ക്ക് സൈനിക സേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് ദേശീയ താത്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാദം പൂർത്തിയായതിന് പിന്നാലെ പദ്ധയിൽ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയായിരുന്നു ഹർജി തള്ളുന്നതായി അറിയിച്ചത്. ദേശീയ താത്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണ് അഗ്നിപഥ്. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉയർപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി ആവിഷ്‌കരിച്ചത്. 17 നും 21 നും ഇടയിലുള്ളവർക്കാണ് നാല് വർഷത്തെ സൈനിക സേവനത്തിന് അനുമതി നൽകുന്ന പദ്ധതിയാണ് ഇത്. ഇവർ അഗ്നിവീറുകൾ എന്ന് അറിയപ്പെടും. പദ്ധതിയ്ക്ക് യുവാക്കൾക്കിടയിൽ വലിയ പ്രാധാന്യം ലഭിച്ചതോടെ കേന്ദ്രസർക്കാർ 21 എന്ന പ്രായം 23 ആയി ഉയർത്തുകയായിരുന്നു. എന്നാൽ പദ്ധതി യുവാക്കളുടെ ഭാവി തകർക്കുമെന്ന് വിമർശിച്ച് ഒരു വിഭാഗം രംഗത്ത് എത്തി. പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളിൽ ഹർജി ലഭിച്ചിരുന്നു.
Discussion about this post