കോട്ടയം : ഇസ്രായേലിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വനിത പൊൻകുന്നം ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കോട്ടയം പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇസ്രായേലി വനിത കാമലൈൻ പങ്കെടുത്തത്.

വർക്കലയിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രയിലായിരുന്നു കാമലൈൻ. ചിറക്കടവിൽ എത്തിയപ്പോൾ വഴിയിൽ അലങ്കാരങ്ങളും കൊടിതോരണങ്ങളും കണ്ടു. റോഡിൽ കോലം വരയ്ക്കുന്ന ചെറുപ്പക്കാരും അവരുടെ ശ്രദ്ധയിൽ പെട്ടു. ഇതോടെ വാഹനം നിർത്തി എന്താണ് സംഭവമെന്ന് കാമലൈൻ ആരാഞ്ഞു.
ഇത് ഉത്സവത്തിന്റെ ഭാഗമാണെന്നും രാത്രിയിൽ ഗംഭീര ആഘോഷപരിപാടികളുണ്ടെന്നും പറഞ്ഞതോടെ യുവതിയ്ക്ക് കൗതുകമായി. ഇതെല്ലാം ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്ന് തോന്നി. തുടർന്ന് ആഘോഷം കാണാൻ താത്പര്യമുണ്ടെന്നും അവിടെ താമസിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ പറഞ്ഞു. ഇത് കേട്ടതോടെ നാട്ടുകാർക്കും ഇരട്ടി സന്തോഷമായി.

എലവനാപ്പാറയിൽ സാബുവിന്റെ വീട്ടിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയത്. സാബുവിന്റെ സഹോദരിമാർ ഇവർക്ക് പരമ്പരാഗത വസ്ത്രങ്ങൾ നൽകി. ഇതെല്ലാം അണിഞ്ഞ് എത്തിയപ്പോൾ കാമലൈനും മലയാളി മങ്കയായി മാറിയിരുന്നു.

തുടർന്ന് വൈകുന്നേരം നടന്ന ആറാട്ട് വരവേൽപ്പിൽ ദീപം തെളിയിച്ചും താലപ്പൊലിയെടുത്തും കാമലൈൻ ഉത്സവത്തിൽ പങ്കുചേർന്നു. കാമലൈന്റെ മലയാളത്തനിമ നിറഞ്ഞ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രിയോടൊപ്പം രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കാമലൈൻ. ഇവർ മാദ്ധ്യമപ്രവർത്തക കൂടിയാണ്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇവർ ആദ്യമായി ഇന്ത്യയിലെത്തിയത്. രാജ്യം ഏറെ ഇഷ്ടപ്പെട്ടതോടെ 2022 ൽ വീണ്ടും വന്നു. തിരുവനന്തപുരം ഗൃഹാതുരത്വം തോന്നുന്ന സ്ഥലമാണെന്നാണ് കാമലൈൻ പറഞ്ഞത്. കേരളത്തിൽ നിന്ന് വളരെ പോസിറ്റീവ് എനർജി ലഭിക്കുന്നുണ്ടെന്നും വിദേശ വനിത കൂട്ടിച്ചേർത്തു.














Discussion about this post