കൊച്ചി; രക്താർബുദവും തലാസീമിയ, അപ്ലാസ്റ്റിക് അനീമിയ പോലുള്ള രക്തവൈകല്യങ്ങൾ ബാധിച്ചവർക്കും സഹായമൊരുക്കാൻ പ്രവർത്തിക്കുന്ന എൻജിഒ ഡി.കെ.എം.എസ്-ബി.എം.എസ്.ടി പേഷ്യൻറ് ഫണ്ടിംഗ് പ്രോഗ്രാം പ്രഖ്യാപിച്ചു. ചികിത്സാ ചിലവിന്റെ ഒരു ഭാഗം വഹിച്ച്് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രക്താർബുദ രോഗികളെ സഹായിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
ദരിദ്രരായ രോഗികൾക്ക് ട്രാൻസ്പ്ലാന്റേഷന് കൂടുതൽ അവസരമൊരുക്കുന്നതിനാണ് ഡി.കെ.എം.എസ് മിഷന്റെ കുടക്കീഴിൽ ഡി.കെ.എം.എസ്.-ബി.എം.എസ്.ടി പേഷ്യന്റ് ഫണ്ടിംഗ് പ്രോഗ്രാമും ഡി.കെ.എം.എസ്.-ബി.എം.എസ്.ടി തലസീമിയ പ്രോഗ്രാമും ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ഒരു ലക്ഷത്തിലധികം ആളുകൾക്ക് രക്താർബുദം അല്ലെങ്കിൽ തലസീമിയ അല്ലെങ്കിൽ അപ്ലാസ്റ്റിക് അനീമിയ പോലുള്ള രക്ത വൈകല്യങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തുന്നത്. ചെറുപ്രായത്തിൽ തന്നെ രക്തത്തിലെ മൂലകോശം മാറ്റിവയ്ക്കലാണ് ജീവൻ അപകടപ്പെടുത്തുന്ന ഇത്തരം രോഗങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ. ഇത് പലപ്പോഴും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കനത്ത സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്.
ഇടത്തരം, താഴ്ന്ന ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള രോഗികളുടെ സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞതാണ്. ചികിത്സയുമായി ബന്ധപ്പെട്ട കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും അവയുടെ ലഭ്യതക്കുറവുമാണ് ഇന്ത്യയിൽ ഇവരുടെ ട്രാൻസ്പ്ലാൻറേഷന് പ്രതികൂലമാകുന്ന പ്രധാന ഘടകങ്ങൾ. ഡി.കെ.എം.എസ്. ബി.എം.എസ്.ടി. പേഷ്യൻറ് ഫണ്ടിംഗ് പ്രോഗ്രാമിലൂടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം നൽകി ഈ രോഗികളെ സഹായിക്കും. അങ്ങനെ അവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കുമെന്ന് ഡി.കെ.എം.എസ്. ബി.എം.എസ്.ടി സി.ഇ.ഒ പാട്രിക് പോൾ പറഞ്ഞു.
എല്ലാ അപേക്ഷകളും ഡി.കെ.എം.എസ്. ബി.എം.എസ്.ടി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു കൂട്ടം സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തും. കൂടാതെ, പരിചയസമ്പന്നരായ ട്രാൻസ്പ്ലാൻറ് ഫിസിഷ്യൻമാരെ ഉൾപ്പെടുത്തി മെഡിക്കൽ ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിർദ്ദേശിച്ച ചികിത്സാ പദ്ധതിയുടെ അനുയോജ്യതയെക്കുറിച്ചും ബന്ധപ്പെട്ട രോഗികളുടെ അതിജീവനാനന്തര ചികിത്സയിൽ ഗണ്യമായ പുരോഗതിയിലേക്ക് നയിക്കുന്ന ഈ ചികിത്സയുടെ സാധ്യതകളെക്കുറിച്ചും അവരുടെ കാഴ്ചപ്പാടും പങ്കുവെയ്ക്കും. മെഡിക്കൽ ഉപദേശക സമിതിയുടെ വിദഗ്ധ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിലാണ് ധനസഹായം സംബന്ധിച്ച തീരുമാനം എടുക്കുന്നത്.









