ബറേലി: തന്നെ ജയിലിൽ നിന്ന് പുറത്ത് വിടരുതെന്ന അപേക്ഷയുമായി കൊടും കുറ്റവാളി അഷറഫ് അഹമ്മദ്. ഗുണ്ടാത്തലവനും സമാജ് വാദി പാർട്ടി നേതാവുമായ അതീഖ് അഹമ്മദിന്റെ സഹോദരനാണ് അഷറഫ് അഹമ്മദ്. ജയിലിൽ നിന്ന് പുറത്തു വിട്ടാൽ താൻ കൊല്ലപ്പെടുമെന്നാണ് അഷറഫ് പറയുന്നത്. ജയിൽ മാറ്റത്തിന് പോലും അനുവദിക്കരുത്. അങ്ങനെ ചെയ്താൽ തന്നെ യുപി പോലീസ് എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തും എന്നും അഷറഫ് പറയുന്നു.
കഴിഞ്ഞയാഴ്ച പ്രയാഗ് രാജിൽ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലാണ് അഷറഫ് അഹമ്മദ്. അതീഖ് അഹമ്മദും കേസിൽ പ്രതിയാണ്.
2005ൽ ബി എസ് പി, എം എൽ എ രാജു പാലിന്റെ കൊലപാതകത്തിൽ ദൃക്സാക്ഷിയായിരുന്നു ഉമേഷ് പാൽ. അതീഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിദ് അസീമിനെ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിൽ പരാജയപ്പെടുത്തി മാസങ്ങൾക്കകമാണ് രാജു പാൽ കൊല്ലപ്പെട്ടത്.
രാജു പാൽ കൊലക്കേസിലെ മുഖ്യ പ്രതികളാണ് സമാജ് വാദി പാർട്ടി നേതാക്കളായ അതീഖ് അഹമ്മദും സഹോദരനും മുൻ എം എൽ എയുമായ അഷറഫ് അഹമ്മദും. കേസിലെ എല്ലാ പ്രതികളും നിലവിൽ ജയിലിലാണ്. അഷറഫ് ബറേലി ജയിലിലും അതീഖ് സബർമതി ജയിലിലുമാണ് ഉള്ളത്.
ഉമേഷ് പാൽ കൊലക്കേസിലെ ഒരു പ്രതിയെ ഉത്തർ പ്രദേശ് പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. പ്രയാഗ് രാജിലെ നെഹ്രു പാർക്കിൽ വെച്ചാണ് കേസിലെ പ്രതിയായ അർബാസ് ഖാനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഇതാണ് അഷറഫ് അഹമ്മദിനെ ഭയപ്പെടുത്തുന്നത്.
സ്വന്തം വാഹനത്തിൽ നിന്നും പുറത്തിറങ്ങവെയാണ് ഉമേഷ് പാലിനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന് ഏഴ് തവണ വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Discussion about this post