പാക് മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ദേശീയ അന്വേഷണ ഏജൻസി. അൽ-ഉമർ മുജാഹിദീൻ സ്ഥാപകനും ചീഫ് കമാൻഡറുമായ മുഷ്താഖ് സർഗാർ എന്ന ലത്രാമിന്റെ ശ്രീനഗറിലുള്ള സ്വത്തുവകകൾ എൻഐഎ കണ്ടുകെട്ടി. 1999 ൽ കാണ്ഡഹാറിൽ വെച്ച് ഹൈജാക്ക് ചെയ്യപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനം 814 ലെ യാത്രക്കാർക്ക് പകരമായി ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂർ അസറിനൊപ്പം ഇന്ത്യ വിട്ടുനൽകിയ ഭീകരരിൽ ഒരാളാണ് സർഗാർ. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകളും പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ സഹോദരിയുമായ റുബയ്യ സയീദിനെ 1989ൽ തട്ടിക്കൊണ്ടുപോയ സംഭവത്തിലും സർഗാറിന് പങ്കുണ്ട്.
ശ്രീനഗറിലെ നൗഹട്ടയിലെ ജാമിയ മസ്ജിദിലെ ഗനായ് മൊഹല്ലയിലുള്ള സർഗാറിന്റെ രണ്ട് മർലാസ് വീടുകൾ യുഎപിഎ നിയമപ്രകാരം എൻഐഎ കണ്ടുകെട്ടി. സർഗാർ കൊടും ഭീകരനാണെന്നും, മോചിതനായ അന്നുമുതൽ പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുകയും താഴ്വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്യുന്നുണ്ടെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സർഗാർ, താഴ് വരയിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ഇയാൾക്ക് അൽ-ഖ്വായ്ദ, ജെയ്‌ഷെ മുഹമ്മദ് എന്നിങ്ങനെയുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ട്.
യുഎപിഎയുടെ നാലാം ഷെഡ്യൂൾ പ്രകാരമാണ് കേന്ദ്രസർക്കാർ സർഗാറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. 1992 മെയ് 15 ന് അറസ്റ്റിലായ സർഗാറിനെ പിന്നീട് ഇന്ത്യൻ എയർലൈൻസ് ഫ്‌ലൈറ്റ് 814 ബന്ദിയാക്കപ്പെട്ടവരുടെ കൈമാറ്റ ഇടപാടിന്റെ ഭാഗമായി 1999 ഡിസംബർ 31-ന് വിട്ടുനൽകുകയായിരുന്നു.
Discussion about this post