തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലേറുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താനയോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമിപ്പിച്ചവരാണ് മലയാളികൾ. മറിച്ചു സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
ആർഎസ്എസ് രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിന്തുണക്കില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
അങ്ങ് പറഞ്ഞത് സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം..!
കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും.
മറിച്ചു സംഭവിക്കണമെങ്കിൽ
മതനിരപേക്ഷ കേരളം മരിക്കണം.
ഇടതുപക്ഷമുള്ളിടത്തോളം
മതനിരപേക്ഷ കേരളത്തിന് മരണമില്ല…
Discussion about this post