കൊച്ചി: 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ രാഷ്ട്രീയകേരളത്തിൽ ചർച്ചയാകുകയാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം മലബാർ കലാപത്തിന്റെ പേരിൽ മനപ്പാഠമാക്കേണ്ടി വന്ന കളവുകളുടെയും വെളളപൂശലിന്റെയും ആഴം ഇഴകീറി പരിശോധിക്കുകയാണ്. കേവലം ഒരു സിനിമ എന്നതിലുപരി ഗൗരവമുളള പുനർവിചിന്തനത്തിനും സംവാദത്തിനും കൂടിയാണ് ചിത്രം തിരികൊളുത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ രാമസിംഹൻ അബൂബക്കർ പങ്കുവെച്ച ഒരു നിരൂപണക്കുറിപ്പ് ഇതിന്റെ നേർസാക്ഷ്യമാകുകയാണ്. അനിൽകുമാർ കാപ്പിളളിൽ എന്നയാളുടെ കുറിപ്പാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
വൈകീട്ട് ആറു മണിക്ക് എറണാകുളം സംഗീത തിയറ്ററിൽ പുഴമുതൽ പുഴവരെ കണ്ടു. തിയറ്ററിന് പുറത്തിറങ്ങുന്നവരിൽ ഞാൻ ശ്രദ്ധിച്ചത് അഭൂതപൂർവ്വമായ ഒരു ഗൗരവമായിരുന്നു. ആൾക്കൂട്ടത്തിന് മുൻപെങ്ങും കാണാത്ത ഒരു നിശബ്ദത അകമ്പടിയായി. ഭയാനകമാണ് ആ നിശബ്ദത. അർത്ഥഗർഭമാണ് ആ മനസ്സുകളിൽ നിറയുന്ന മൗനം.
രാമസിംഹന്റെ പുഴ മുതൽ പുഴവരെ വെറുമൊരു സിനിമ മാത്രമാണ് എന്ന് കരുതുന്നവർക്ക് തെറ്റി. ഈ സിനിമ ഏകദേശം മൂന്നു മണിക്കൂർ കണ്ടിറങ്ങുന്ന ഓരോ വ്യക്തിയിലും ഒരു ഉമിത്തീപ്പൊരി വീണു കഴിഞ്ഞുവെന്നു പറയാം. മൂടിവയ്ക്കപ്പെട്ട അഥവാ വെള്ള പൂശിയ ചില കറുത്ത പൊള്ളുന്ന സത്യങ്ങൾ പ്രേക്ഷകന്റെ ഉപബോധ മനസ്സിൽ സങ്കീർണ്ണവും എന്നാൽ ശാശ്വതവുമായ ഒരു അവബോധം രൂപപ്പെടുത്തിക്കഴിഞ്ഞു.
ചില ചോദ്യങ്ങളും ഉത്തരങ്ങളും ഉരുവം കൊള്ളുന്നുമുണ്ട്. ഇത്രനാൾ കൊണ്ടാടപ്പെട്ട സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ധാരണകളെ കടപുഴക്കി എറിയാൻ പര്യാപ്തമായ ശക്തമായ അവതരണമാണ് ഈ ചലച്ചിത്ര ചരിത്രകാവ്യത്തിൽ. പതിറ്റാണ്ടുകളോളം പലരും ശ്രമിച്ചിട്ടും സംഭവിക്കാത്തത് രാമ സിംഹന്റെ അഭ്രകാവ്യത്തിന് സാധിച്ചു.
പ്രത്യക്ഷത്തിൽ നിസ്സാരമെന്നു കരുതുന്ന പലതും പരോക്ഷമായി അടയാളപ്പെടുത്തുന്ന ചിലതു പൊതു ധാരണകളിലേക്ക് അതിശക്തവും ശാശ്വതവുമായി ഇടംപിടിക്കാറുണ്ടെന്ന സത്യം മറക്കരുത്. ഇവിടെയാണ് സമർത്ഥനും ക്രാന്ത ദർശിയുമായ ഒരു സംവിധായകന്റെ കഴിവ് മാറ്റുരയ്ക്കപ്പെടുന്നത്. പുഴ മുതൽ പുഴ വരെ അതിന്റെ യാത്ര അവസാനിക്കുന്നില്ല. രാമ സിംഹൻ അഭിനന്ദിക്കപ്പെടേണ്ടവനാണ്. രാമസിംഹൻ അബൂബക്കർ പങ്കുവെച്ച ഈ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളിലൂടെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
Discussion about this post