കൊച്ചി ; ബ്രഹ്മപുരത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. പ്രദേശത്ത് നാളെ പരമാവധി കടകൾ അടച്ചിടണം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് കളർക്ടർ നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രദേശത്ത് കൂടുതൽ ഓക്സിജൻ കിയോസ്‌കുകൾ സജ്ജമാക്കുമെന്നും അടിയന്തര സാഹചര്യത്തെ നേരിടാൻ ആശുപത്രികൾ തയ്യാറാണെന്നും രേണുരാജ് വ്യക്തമാക്കി.
തീ ആളിക്കത്തുന്നത് തടയാനായിട്ടുണ്ട്. എന്നാൽ പൂർണ്ണമായും അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനായി 20 ഫയർഫോഴ്സ് യൂണിറ്റുകൾ അധികമായി എത്തിക്കും. ഹെലികോപ്റ്റുകൾ പ്രയോജനപ്പെടുന്നില്ലെന്നാണ് വിവരം. അതിനാൽ ശക്തിയേറിയ പമ്പുകൾ ഉപയോഗിച്ച് പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. മാലിന്യനീക്കം നാളെ പുനരാരംഭിക്കാനാകുമെന്നും മാലിന്യം നിക്ഷേപിക്കാൻ വേറെ സ്ഥലം അന്വേഷിക്കുന്നുണ്ടെന്നും രേണുരാജ് കൂട്ടിച്ചേർത്തു.
തീ അണയ്ക്കാനുള്ള നടപടികൾ നാളെയും തുടരും. അതിനാൽ ബ്രഹ്മപുരത്തും സമീപത്തും ഉള്ളവർ ഞായറാഴ്ച വീടുകളിൽതന്നെ കഴിയണം. അത്യാവശ്യമില്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദ്ദേശമുണ്ട്.
വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കാണ് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്തേക്ക് വ്യാപിച്ചു. 20 അടിയോളം ഉയരത്തിലുള്ള മാലിന്യകൂമ്പാരം മറികടന്ന് ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്താനാവുന്നില്ല എന്നതാണ് നേരിടുന്ന പ്രധാന പ്രതിസന്ധി.
തീ നാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്.
Discussion about this post