കോട്ടയം: മദ്ധ്യവയസ്‌കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വൈക്കത്താണ് സംഭവം. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ പുഷ്‌ക്കരൻ മകൻ ധൻസ് (39) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
രതിമോളുടെ ബന്ധുവായ ആളെയാണ് മൂവരും ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ രതിമോൾ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്നും ഇത് നോക്കുവാൻ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി. വീട്ടിലെത്തിയ സമയം വീട്ടുകാർ പുറത്തു പോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയിൽ ഇരുത്തുകയായിരുന്നു. തുടർന്ന് രഞ്ജിനി നഗ്‌നയായി മദ്ധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തുകയുമായിരുന്നു.
ഇതിനു ശേഷം ഷീബ വന്ന് യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്ന് മദ്ധ്യവയസ്‌കനെ അറിയിച്ചു. തന്റെ ഇടപെടലോടെ 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കിയിട്ടുണ്ടെന്നും ഞാനത് കൊടുത്തിട്ടുണ്ടെന്നും പിന്നീട് തനിക്ക് തിരിച്ചുതരണമെന്ന് മദ്ധ്യവയസ്‌കനോട് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പണം തന്നില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ മദ്ധ്യവയസ്‌കൻ പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post