എറണാകുളം:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരം പുകമയമാണ്. ഈ വിഷ പുക ശ്വസിച്ച് ആളുകൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. പുലർച്ചയും രാത്രിയും പുക നിറഞ്ഞ് ഒന്നും കാണാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.
അതേസമയം തുടർച്ചയായ നാലാം ദിനമാണ് കൊച്ചി നഗരവും പരിസര മേഖലകളിലും പുകയിൽ മുങ്ങി നിൽക്കുന്നത്. നിലവിൽ തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയെങ്കിലും പുക ഉയരുന്നത് തുടരുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. പുക നിറഞ്ഞ സാഹചര്യത്തിൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. കുട്ടികൾക്കും പ്രായമായവർക്കും കഠിനമായ ശാരീരിക അവശതകൾ ഉണ്ടാകുന്നുണ്ട്. ഇതേ തുടർന്ന് പലരും ദൂരെയുള്ള ബന്ധു വീടുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
Discussion about this post