ബംഗലൂരു: 20111ൽ വിക്ഷേപിച്ച ഐ എസ് ആർ ഒയുടെ ഉപഗ്രഹം, ദൗത്യം പൂർത്തിയാക്കിയ ശേഷം തിരികെയെത്തി. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ്-1 എന്ന ഉപഗ്രഹമാണ് ദൗത്യപൂർത്തീകരണത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പസഫിക് സമുദ്രത്തിൽ പതിച്ചത്. കാലാവസ്ഥാ പഠന ഉപഗ്രഹമായിരുന്നു മേഘ ട്രോപിക്സ്-1.
തെക്കേ അമേരിക്കയിലെ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയുള്ള നിശ്ചിത മേഖലയിലാണ് ഉപഗ്രഹം പതിച്ചത്. ദൗത്യം പൂർത്തിയാക്കിയ ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്നിരുന്ന ഉപഗ്രഹം, 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ഇറക്കിയ ശേഷം ഭൂമിയെ വലം വെപ്പിച്ച് ഇന്ധനത്തിന്റെ അളവ് പരിമിതപ്പെടുത്തിയാണ് തിരികെ എത്തിച്ചത്.
ബഹിരാകാശ മാലിന്യം പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ്, ശ്രമകരമായ ദൗത്യത്തിനൊടുവിൽ ഉപഗ്രഹം തിരികെ എത്തിച്ചത്. തിരിച്ചിറക്കാൻ പാകത്തിൽ നിർമ്മിച്ചതായിരുന്നില്ല ഇത്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി എൻ ഇ എസുമായി ചേർന്ന് വിക്ഷേപിച്ച ഉപഗ്രഹമായിരുന്നു മേഘ ട്രോപിക്സ്-1.
Discussion about this post