എറണാകുളം: കെ റെയിൽ വന്നാൽ കൂറ്റനാട് നിന്ന് അപ്പം കൊച്ചിയിൽ മാത്രമല്ല, കൊച്ചിയിലുണ്ടാക്കുന്ന അപ്പം തിരുവനന്തപുരത്ത് എത്തിച്ച് വിൽക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനപ്രതിരോധ യാത്രയ്ക്ക് മറൈൻഡ്രൈവിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ പ്രമാണിമാർക്ക് വേണ്ടിയുള്ളത് മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ വന്നാൽ കൂറ്റനാട് നിന്നും അപ്പമുണ്ടാക്കി കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്താമെന്ന് പറഞ്ഞപ്പോൾ എല്ലാവരും പരിഹസിച്ചു. കൊച്ചിയിലെ കുടുംബ ശ്രീ പ്രവർത്തകർ നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ തിരുവനന്തപുരത്ത് എത്തിച്ച് വിൽക്കാൻ കഴിയും. ഇത് വലിയ ലാഭത്തിന് കാരണമാകും. ഇത് ഉദ്ദേശിച്ചാണ് താൻ പ്രസംഗിച്ചത്. പ്രമാണിമാർക്ക് വേണ്ടിയാണ് കെ റെയിൽ എന്നാണ് പൊതുവിൽ നടക്കുന്ന പ്രചാരണം. എന്നാൽ കേരളത്തിന്റെ ഭാവി വളർച്ചയ്ക്ക് വേണ്ടിയാണ് കെ റെയിൽ എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കേരളം ഡിജിറ്റൽ സർവ്വകലാശാലയുമായി മുന്നോട്ട് പോകുകയാണ്. ജില്ലയിൽ സ്ഥാപിക്കുന്ന സർവ്വകലാശാലയുടെ കരാർ ഒപ്പിട്ടു കഴിഞ്ഞു. ലോകം ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ് തന്നെ അതിൽ തീരുമാനമെടുക്കാൻ കഴിയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെ റോഡിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ഭൂഗർഭ ടണൽ നിർമ്മിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. കൊച്ചി വാട്ടർ മെട്രോ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകും. സംസ്ഥാനത്ത് നാല് വരിപാതയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post