ചെങ്ങന്നൂർ: 1921 പുഴ മുതൽ പുഴ വരെ സിനിമയെ പ്രശംസിച്ച് പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ നന്ദകുമാർ. പന്തളത്ത് തിയറ്ററിൽ സിനിമ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വളച്ചൊടിയ്ക്കപ്പെട്ട പുസ്തകത്തിൽ നിന്നല്ല നേരുറ്റ ജീവിതാനുഭവങ്ങളിൽ നിന്നാണ് ചരിത്രം വായിച്ചെടുക്കേണ്ടത്.. നാം ജീവിക്കുന്ന കാലവും ഇടവും തിരിച്ചറിയണമെങ്കിലത് കൂടിയേ തീരൂ..
രാമസിംഹൻ തന്റേടത്തോടെ ഈ സിനിമയിലൂടെ പറഞ്ഞ് വയ്ക്കുന്ന സത്യം അതാണെന്ന് നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരും ഈ ചിത്രം കാണണമെന്ന് പറയുന്നതും അത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമഘട്ടവും വിന്ധ്യനും കടന്ന് പുഴയൊഴുകി പരക്കട്ടെ… 1921 ന്റെ ചരിത്രം ഭാരതമെമ്പാടും ചർച്ച ചെയ്യട്ടെ.. ”പുഴ മുതൽ പുഴവരെ” മറ്റു ഭാഷകളിലും വരട്ടെയെന്നും അദ്ദേഹം കുറിച്ചു.
1921 ലെ ഹിന്ദു വംശഹത്യയ്ക്ക് ഉചിതമായ സ്മാരകം ഒരുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന തന്റെ വീഡിയോയും അദ്ദേഹം മറ്റൊരു ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചു. രണ്ട് വർഷം മുൻപ് ഡൽഹിയിൽ നടന്ന സെമിനാറിലായിരുന്നു ജെ നന്ദകുമാർ ഇക്കാര്യം ആവശ്യപ്പെട്ടത്.
മാപ്പിള ലഹളയായും കർഷക ലഹളയായും സ്വാതന്ത്ര്യസമരത്തോട് ചേർന്ന് നിൽക്കുന്ന പോരാട്ടമായും ഒക്കെ ചരിത്ര പുസ്തകങ്ങളിൽ വളച്ചൊടിക്കപ്പെട്ട ഹിന്ദുവംശഹത്യയുടെ സത്യങ്ങളാണ് രാമസിംഹൻ സിനിമയിലൂടെ പൊതുസമൂഹത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സിനിമ കണ്ടിറങ്ങിയ ഒട്ടേറെ പ്രമുഖ വ്യക്തികൾ രാമസിംഹനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് മമധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം ചിത്രം നിർമിച്ചത്.
പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ സിനിമ പ്രഖ്യാപിച്ചതു മുതൽ വലിയ പ്രതിസന്ധികളാണ് പല കോണുകളിൽ നിന്നും അദ്ദേഹം നേരിട്ടത്. അതിരൂക്ഷമായ സൈബർ ആക്രമണമുൾപ്പെടെ ഇതിന്റെ പേരിൽ അദ്ദേഹം പലപ്പോഴും നേരിട്ടിരുന്നു.
Discussion about this post