കൊച്ചി: തീപ്പിടിത്തമുണ്ടായി എട്ടുനാൾ പിന്നിടുമ്പോഴും ബ്രഹ്‌മപുരത്തെ വിഷപ്പുകയ്ക്ക് ശമനമില്ല. ഹെലികോപ്റ്ററുകളിലൂടെ വെള്ളമൊഴിച്ചും മാലിന്യമിളക്കിയും പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിഷപ്പുക നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായതോടെ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രഹ്‌മപുരത്തെ വിഷപ്പുകയെ ചൊല്ലി വിവാദങ്ങൾ കനക്കുന്നതിനിടെ
എൻഎസ്‌കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേൽക്കും. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സർക്കാർ എൻഎസ്‌കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്.
അതേസമയം ബ്രഹ്‌മപുരത്തെ തീപിടിത്തത്തിൽ അട്ടിമറി സാധ്യതയില്ലെന്നാണ് കളക്ടർ രേണുരാജിന്റെ റിപ്പോർട്ട്.. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു രേണുരാജിന്റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണമെന്ന് കളക്ടർ വിശദീകരിച്ചു. രാസ വിഘടനത്തിന്റെ ഫലമായി ബഹിർഗമിക്കുന്ന ചൂട് കാരണമുണ്ടാകുന്ന സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. കൂടിവരുന്ന ചൂടും തീപിടിത്തത്തിന് കാരണമായെന്ന് രേണുരാജ് കൂട്ടിച്ചേർത്തു.
Discussion about this post