ലക്‌നൗ : ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കെതിരെ എൻകൗണ്ടർ തുടരുമ്പോൾ ഭയന്ന് വിറച്ച് ജയിലിൽ കഴിയുകയാണ് മാഫിയ തലവൻ അതിഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദ്. ഒരുകാലത്ത് പലരുടെയും പേടിസ്വപ്നമായിരുന്ന അലി അഹമ്മദിന്റെ ഉറക്കം കളയുന്നത് യോഗി ആദിത്യനാഥ് എന്ന പേരാണ് .
ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചുകൊന്ന പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മറ്റ് പ്രതികൾക്കായി പോലീസ് സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. ഇതാണ് അലി അഹമ്മദിന്റെ ഭയം വർദ്ധിക്കാൻ കാരണമായിരിക്കുന്നത്.
ജയിലിൽ കഴിയുന്ന അലി അഹമ്മദ്, ‘ ഇന്ന് ആരെയാണ് നേരിട്ടത്’ എന്ന് ജയിലിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരോട് നിരന്തരം ചോദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജയിലിൽ അസ്വസ്ഥനായി കാണപ്പെടുന്ന അലി അഹമ്മദ് ഈ ഏറ്റുമുട്ടലിൽ ആശങ്കാകുലനാണ്. തന്നെ മറ്റൊരു ജയിലിലേക്ക് മാറ്റുകയാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് അലി അഹമ്മദ് നിരന്തരം ചോദിക്കുന്നുമുണ്ട്.
ജയിൽ മാറ്റത്തിന്റെ പേരിൽ തന്നെ കൊണ്ടുപോയാൽ വഴിയിൽ ഏറ്റുമുട്ടൽ ഉണ്ടാകുമോയെന്ന് അലി അഹമ്മദ് ഭയപ്പെടുന്നുണ്ട്. പണം തട്ടിയെടുത്ത കേസിൽ നൈനി ജയിലിലാണ് അലി അഹമ്മദ്. 2022 ജൂലൈ 30ന് പ്രയാഗ്രാജ് കോടതിയിലാണ് അലി കീഴടങ്ങിയത്. ഒരു വസ്തു ഇടപാടുകാരനിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
ഒരു വശത്ത് ക്രിമിനലുകൾക്കും, അനധികൃത കൈയ്യേറ്റങ്ങൾക്കുമെതിരെ നടപടിയെടുക്കുമ്പോൾ മറുവശത്ത് കൊലക്കേസ് പ്രതികളെ പിടികൂടാനുള്ള നടപടികളും യുപിയിൽ നടക്കുന്നുണ്ട്.
Discussion about this post