തിരുവനന്തപുരം; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വർണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാവുന്നതാണെന്ന് സിപിഎം വ്യക്തമാക്കി.
സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ അവ പിൻവലിക്കാൻ വാഗ്ദാനം നൽകിയെന്നത് നട്ടാൽ പൊടിക്കാത്ത നുണയാണ്. സാമാന്യ ബുദ്ധിയുള്ള ആർക്കും ഇക്കാര്യം മനസ്സിലാക്കാമെന്നിരിക്കെ ഇതിന്റെ പേരിൽ പാർട്ടിക്കും, സർക്കാരിനുമെതിരെ കള്ള പ്രചാരവേലകൾ അഴിച്ചുവിടാനാണ് പ്രതിപക്ഷ പാർട്ടികളും, ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില മാദ്ധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേർന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളിൽ ഇനിയും പുതിയ കഥകൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ഇതുവരെ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ പലവിധത്തിൽ സംഘപരിവാർ ഇടപെടുകയാണെന്ന് സിപിഎം പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാന സർക്കാരിന് അർഹതപ്പെട്ട വിഭവങ്ങൾ നൽകാതെയും, ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുമുള്ള നടപടികൾ ഇതിന്റെ തുടർച്ചയാണ്. മാത്രമല്ല കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളെ തകർക്കാനും കേന്ദ്ര സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.
കേന്ദ്ര ഏജൻസികളെടുത്ത കേസ് പിൻവലിക്കാമെന്ന വാഗ്ദാനം ഇടനിലക്കാരെക്കൊണ്ട് പാർടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ് പ്രചരിക്കുന്നത് എന്നതോർക്കണം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രചരണങ്ങളേയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്. അവരുടെ മുമ്പിലാണ് ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അപവാദപ്രചരണക്കാർ മനസ്സിലാക്കണമെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post