ഇസ്ലാമാബാദ് : ഇന്ത്യയുടെ ശക്തമായ സ്വാധീനം മൂലം കശ്മീർ വിഷം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. തുടർന്ന് ഇന്ത്യയെ സുഹൃദ് രാജ്യം എന്നാണ് ഭൂട്ടോ അഭിസംബോധന ചെയ്തത്. ഇതോടെ പാക് വിദേശകാര്യ മന്ത്രിക്കെതിരെ വിമർശനങ്ങളും ഉയർന്നു.
ഇന്ത്യയുടെ ശക്തമായ നയതന്ത്രവും രാജ്യത്ത് നിന്നുള്ള എതിർപ്പും മൂലം കശ്മീർ വിഷയം യുഎന്നിന്റെ അജണ്ടയാക്കാൻ പാകിസ്താന് സാധിക്കുന്നില്ല എന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. കശ്മീർ വിഷയം ഉയർത്തിക്കാട്ടുമ്പോഴെല്ലാം, നമ്മുടെ സുഹൃത്തുക്കൾ, ഇത് ശക്തമായി എതിർക്കുന്നു. ഇത് ഇന്ത്യയുടെ മാത്രം വിഷയമാണെന്നും ആഗോള തലത്തിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഇന്ത്യ അവകാശപ്പെടുന്നു.
കശ്മീരിലെയും പലസ്തീനിലെയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സാധ്യമാകുമ്പോഴെല്ലാം യുഎന്നിന്റെ ശ്രദ്ധയിൽ പെടുത്താൻ താൻ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ഭൂട്ടോ അവകാശപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ ദുരവസ്ഥയും പലസ്തീനിലെ ജനങ്ങളുടെ ദുരവസ്ഥയും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ട് വിഷയങ്ങളും യുഎന്നിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ലെന്ന് പറയുന്നത് സത്യമാണ് പലസ്തീനിൽ മാത്രമല്ല കശ്മീരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
‘സ്ത്രീകൾ, സമാധാനം, സുരക്ഷ’ എന്ന വിഷയത്തിൽ നടന്ന യു എൻ എസ് സി സംവാദത്തിൽ കശ്മീർ വിഷയം ഉന്നയിച്ചതിന് പാകിസ്താനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതികരണത്തതിന് അർഹതയില്ലാത്ത പരാമർശം എന്നാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞത്.
Discussion about this post