ന്യൂഡൽഹി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ മാലിന്യ നിർമാർജന സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയത് ശാസ്ത്രീയമായിട്ടല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ബോർഡ് നടത്തിയ പരിശോധനയുടെ ഭാഗമായി പുറത്തുവിട്ട ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊച്ചി നഗരസഭ വേണ്ടത്ര മുൻകരുതലുകളൊന്നും പാലിക്കാതെയാണ് ഈ മാലിന്യനിക്ഷേപസംവിധാനം ഒരുക്കിയിട്ടുള്ളത് എന്നും റിപ്പോർട്ടിലുണ്ട്. കൊച്ചി കോർപ്പറേഷൻറെയും ബ്രഹ്മപുരത്തെ കരാറുകൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ വിശദീകരിക്കുന്നതാണ് റിപ്പോർട്ട്.
മാലിന്യ സംസ്‌കരണത്തിൻറെ പേരിൽ നടന്നത് അശാസ്ത്രീയമായ പ്രവൃത്തികളാണ്. വേർതിരിക്കാത്ത മാലിന്യങ്ങൾ തുറന്നസ്ഥലത്താണ് നിക്ഷേപിച്ചിരിക്കുന്നത്. 2016 ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങൾക്ക് അനുസൃതമായല്ല ഇതിന്റെ പ്രവർത്തനം. കേരള മലിനീകരണ നിയന്ത്രണബോർഡ് നിരവധി തവണ പ്ലാന്റിന്റെ പ്രവർത്തനത്തിന് അനുമതി നിഷേധിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 10-ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബംഗളൂരുവിലെ റീജ്യണൽ ഡയറക്ടറേറ്റ് പ്രദേശം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നത്. പഴകിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് മാറ്റി, ഭൂമി പത്ത് വർഷം മുമ്പത്തെത് പോലെയാക്കും എന്നായിരുന്നു ബയോമൈനിംഗ് കരാർ. എന്നാൽ സോണ്ട ഇൻഫ്രാടെക്കിൻറെ പദ്ധതി പ്രദേശത്ത് അത്തരത്തിൽ തിരിച്ചുപിടിച്ച സ്ഥലങ്ങൾ പരിശോധനയിൽ കണ്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്.
ജൈവ മാലിന്യം സംസ്‌കരിച്ച് വളമാക്കുന്നതും കോടികളുടെ കരാറിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മാലിന്യ പ്ലാൻറിൽ ജൈവമാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. മീഥെയ്ൻ അടക്കം തീപിടുത്ത സാധ്യത ഉയർത്തുന്ന വാതകങ്ങൾ പുറത്തുവരുന്നത് ഈ മാലിന്യങ്ങളിൽ നിന്നുമാണെന്നും പരാമർശിക്കുന്നുണ്ട്.













Discussion about this post