ലക്‌നൗ : ഉത്തർപ്രദേശിന്റെ ക്രമസമാധാന നില തിരികെ കൊണ്ടുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. യുപി ഇന്ന് വികസനക്കുതിപ്പിലാണെന്നും സംസ്ഥാനത്തിന് നിരവധി നിക്ഷേപങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള 18 വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.
യോഗി ആദിത്യനാഥിന്റെ കീഴിൽ യുപി സമൃദ്ധിയും ഐശ്വര്യവുമുളള സംസ്ഥാനമായി മാറും. ദാരിദ്ര്യം തുടച്ചുനീക്കി രാമരാജ്യം വരുമെന്നും ഗഡ്കരി പറഞ്ഞു. തുടർന്ന് യോഗി ആദിത്യനാഥിനെ അദ്ദേഹം ഭഗവാൻ കൃഷ്ണനുമായി താരതമ്യം ചെയ്തു.
സമൂഹത്തിൽ അന്യായവും ദുഷ്പ്രവണതകളുടെ സ്വാധീനവും വർദ്ധിക്കുമ്പോഴെല്ലാം ജനങ്ങളെ സംരക്ഷിക്കാൻ അവതാരമെടുക്കുമെന്ന് ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. അതുപോലെയാണ് ഉത്തർപ്രദേശിൽ യോഗി ജി എത്തിയിരിക്കുന്നത്. 2014ന് ശേഷം ഉത്തർപ്രദേശിലെ ദേശീയ പാതകളുടെ നീളം ഇരട്ടിയായെന്നും 2024 അവസാനത്തോടെ സംസ്ഥാനത്ത് 5 ലക്ഷം കോടി രൂപയുടെ റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിലേത് പോലെ യുപി റോഡുകൾ നിർമ്മിക്കുമെന്ന തന്റെ മുൻ പ്രസ്താവനകളും അദ്ദേഹം ഓർമ്മിച്ചു.
ബാബ ഗോരക്ഷനാഥിന്റെ ഈ പുണ്യഭൂമിയിൽ ഈ പദ്ധതികൾക്ക് ആരംഭം കുറിക്കുന്നത് ഉത്തർപ്രദേശിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വികസനം വർദ്ധിപ്പിക്കുകയും ചെയ്യും. ഇവിടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ദേശീയ പാതകൾ നിർമ്മിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post