തൃശ്ശൂർ: കന്യാസ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികൾ. തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ വിശ്വാസികളും സന്യസ്തരും കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ക്രൈസ്തവരെ അവഹേളിക്കുന്ന നാടകത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സർക്കാർ ഇടപെട്ട് നാടകം പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. നാടകത്തെ പിന്തുണയ്ക്കാനാണ് തുടർന്നും തീരുമാനമെങ്കിൽ വോട്ട് ചെയ്യേണ്ട കാര്യം തങ്ങൾക്ക് ആലോചിക്കേണ്ടിവരും. കന്യാസ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള നാടകം അരങ്ങിൽ എത്തിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സർക്കാരിനെ അനുവദിക്കില്ല. നാടകം ആവിഷ്‌കാര സ്വാതന്ത്ര്യം അല്ല മറിച്ച് അവഹേളിക്കലാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
എഴുത്തുകാരൻ ഫ്രാൻസിസ് നെറോണയുടെ വിവാദ നാടകമാണ് കക്കുകളി.
കഴിഞ്ഞ ദിവസമാണ് തൃശൂരിൽ നടന്ന നാടകോത്സവത്തിൽ ഇത് അവതരിപ്പിച്ചത്. ക്രൈസ്തവ സമൂഹത്തെയാകെ അവഹേളിക്കുന്ന നാടകത്തെയും ഇതിലെ അഭിനേതാക്കളെയും പുകഴ്ത്തി സാംസ്‌കാരിക മന്ത്രിതന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ക്രൈസ്തവ സംഘടനകൾ പ്രതിഷേധിക്കാൻ ആരംഭിച്ചത്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസിയും പ്രതികരിച്ചിരുന്നു.
Discussion about this post