ചെങ്ങന്നൂർ: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയിൽ ഹിന്ദു സമൂഹത്തെയും ദേവി സങ്കൽപ്പത്തെയും ക്രൂരമായ രീതിയിൽ അപമാനിച്ച സംഭവത്തിൽ നിയമനടപടിയുമായി വിശ്വഹിന്ദുപരിഷത്ത്. ഹിന്ദു ധർമ്മത്തെ അവഹേളിച്ച ആളുകൾക്കെതിരെ നിയമവ്യവസ്ഥ വിഭാവനം ചെയ്യുന്ന ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇക്കൂട്ടർ ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള മേൽ നടപടികൾ സ്വീകരിക്കുവാനും വേണ്ടി കോടതി മുഖാന്തരം കേസ് ഫയൽ ചെയ്തായി വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.വിജി തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെങ്ങന്നൂർ ശിവക്ഷേത്രത്തിന്റെ കിഴക്കേനടക്ക് താഴെ മെയിൻ റോഡിന് സമീപത്ത് വച്ചാണ് ഹിന്ദുസമൂഹത്തെ ആകമാനം അവഹേളിക്കുന്ന തരത്തിൽ സിപിഎം പേക്കൂത്ത് നടത്തിയത്. തെക്കൻ കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ദേവിമാരെ അലങ്കരിച്ച് പല്ലക്കിലേറ്റി കൊണ്ടുവരുന്നു എന്നുള്ള സങ്കൽപ്പത്തിലാണ് ജീവതകൾ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. ദക്ഷിണ കൈലാസം എന്ന പേരിൽ അറിയപ്പെടുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ കുടികൊള്ളുന്ന പാർവതി ദേവിയുടെ തൃപ്പൂത്തറാട്ടിനും ഇത്തരം ജീവിതകൾ ഉപയോഗിച്ചു പോരുന്നു. എല്ലാ കരകളിലെയും ഉപക്ഷേത്രങ്ങളിലും, ഓണാട്ട്കരയുടെ ചുറ്റുവട്ടങ്ങളിലുള്ള കുത്തിയോട്ടം നടക്കുന്ന ക്ഷേത്രങ്ങളിലും ജീവത എഴുന്നള്ളത്ത് എന്നുള്ളത് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഇത്തരത്തിൽ ഹൈന്ദവ ആചാര പ്രകാരം ഏറ്റവും പവിത്രമായി കാണപ്പെടുന്ന ജീവത എഴുന്നള്ളത്തിനെയാണ് ഇവർ കമ്മ്യൂണിസ്റ്റ് ചിഹ്നവും ചുവന്ന കൊടിയും ഒക്കെ പുതപ്പിച്ച് വികൃത രൂപത്തിൽ അവഹേളിച്ചിരിക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ശശികുമാർ ആലാ, സിപിഎമ്മിന്റെ നേതാവും അഭിഭാഷകനുമായ അഡ്വക്കേറ്റ് സുരേഷ് മത്തായി, ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരെല്ലാം പങ്കെടുത്ത പരിപാടിയിലാണ് ഇത്തരത്തിൽ ഹിന്ദു സമൂഹത്തെ ആകമാനം ഇവർ അപമാനിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ ഈ ജാഥ തുടങ്ങിയ സമയം മുതൽ ഓരോ സ്ഥലങ്ങളിലായി വിവിധ ഹൈന്ദവ ആചാരങ്ങളെ വികലമാക്കി ഇവർ പാർട്ടി പരിപാടികളിൽ അവതരിപ്പിക്കുകയാണ്. തെയ്യം-തിറ തുടങ്ങിയ അനുഷ്ഠാനങ്ങളെയും ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട് തുള്ളലിനെയും ഇക്കൂട്ടർ കഴിഞ്ഞദിവസം കളിയാക്കിയിരുന്നു.
Discussion about this post