ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യതയെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ. കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തിൽ സമാനതകളില്ലാത്ത കളിക്കാരനാണ് കോഹ്ലി. വിമർശനങ്ങൾ ആസ്വദിക്കുന്ന കോഹ്ലി, മികച്ച തിരിച്ച് വരവുകളിലൂടെ എക്കാലവും വിമർശകരുടെ വായടപ്പിച്ചിട്ടുണ്ടെന്നും പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞു.
വിരാട് കോഹ്ലിയും മനുഷ്യനാണ്. റിമോട്ട് കണ്ട്രോളിൽ അമർത്തിയ ഉടൻ എല്ലാ ദിവസവും സെഞ്ച്വറി നേടാൻ അദ്ദേഹം യന്ത്രമല്ല. എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ഉയർച്ചകളും താഴ്ച്ചകളും ഉണ്ടാകാറുണ്ട്. തനിക്കും അത് സംഭവിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും എന്നത് പോലെ ക്രിക്കറ്റിലും ഭാഗ്യത്തിന്റെ ആനുകൂല്യം കൂടി പ്രധാനപ്പെട്ടതാണെന്നും ആമിർ പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താന് വിജയം നേടണമെങ്കിൽ സ്പിൻ ബൗളിംഗ് കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആമിർ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു. സന്തുലിതമായ ടെസ്റ്റ് ടീമാണ് ഇന്ത്യയെന്നും, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ മികവ് പുലർത്താൻ ശേഷിയുള്ള ഒരുപിടി താരങ്ങൾ ഇന്ത്യൻ ടെസ്റ്റ് ടീമിന് മുതൽക്കൂട്ടാണെന്നും ആമിർ വ്യക്തമാക്കി.
Discussion about this post