മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയി.കൃഷ്ണ മൃഗത്തെ കൊന്നതിന് സൽമാൻ ഖാനോട് പൊറുക്കില്ലെന്നും ബിഷ്‌ണോയി സമുദായത്തെ മുഴുവൻ അപമാനിച്ചെന്നും ലോറൻസ് ബിഷ്‌ണോയി പറഞ്ഞു. സൽമാൻ ഖാനും പിതാവും മാപ്പ് പറയാൻ തയ്യാറാവണം. ബിഷ്‌ണോയികളുടെ ആരാധാനാലയത്തിലെത്തി പൊതുമദ്ധ്യത്തിൽ മാപ്പ് പറയണം. അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നടൻ അനുഭവിക്കുമെന്നും ലോറൻസ് ബിഷ്‌ണോയി ഭീഷണിപ്പെടുത്തി. ദേശീയമാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലൂടെയാണ് ഈ ഭീഷണി.
സൽമാൻ ഖാന്റെ ഈഗോ തകർക്കുമെന്നും മറ്റാരെയും ആശ്രയിക്കാതെ തന്ന പകരം വീട്ടുമെന്നും ലോറൻസ് കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ എന്റെ മനസ്സിൽ അവനോട് ദേഷ്യം ഉണ്ട്, എത്രയും വേഗം അവന്റെ ഈഗോ തകർക്കും, അവൻ ബിഷ്‌ണോയികളുടെ ആരാധനാലയത്തിൽ വന്ന് മാപ്പ് പറയണം, സമുദായം ക്ഷമിച്ചാൽ, ഞാൻ ഒന്നും പറയില്ലെന്ന് ലോറൻസ് വ്യക്തമാക്കി.
ഇതിന് മുൻപ് സമാനമായ രീതിയിൽ വധഭീഷണി ഉയർന്നതോടെ മാഹാരാഷ്ട്ര സർക്കാർ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സ്വയരക്ഷയ്ക്കായി തോക്കിന്റെ ലൈസൻസും താരം സ്വന്തമാക്കിയിരുന്നു.
1998ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ബിഷ്‌ണോയി നടനെ വകവരുത്താൻ ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്.
Discussion about this post