സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരർ. ബ്രിസ്‌ബേനിലെ ടാറിംഗയിലുള്ള സ്വാൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നിരവധി പേരാണ് തടിച്ചുകൂടിയത്. പ്രതിഷേധത്തിൽ ഹിന്ദുക്കൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. എന്നാൽ ഈ ഒത്തുചേരലിന് മൂൻകൂട്ടി അനുമതി നൽകിയിട്ടില്ലെന്ന് ക്വീൻസ്ലാന്റ് പോലീസ് പറഞ്ഞു.
രാജ്യത്ത് മതപരമായ കെട്ടിടങ്ങളിൽ നടക്കുന്ന തീവ്രമായ പ്രവർത്തനങ്ങളും ആക്രമണങ്ങളും ഓസ്ട്രേലിയ വെച്ചുപൊറുപ്പിക്കില്ലെന്നും ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുമെന്നും മാർച്ച് 11 ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ ഉറപ്പ് നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ഖാലിസ്ഥാൻ അനുകൂലികൾ ബ്രിസ്ബേനിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർബന്ധിച്ചുകൊണ്ട് പ്രതിഷേധിച്ചത്.
സിഖ് ഫോർ ജസ്റ്റിസിന്റെ പ്രതിഷേധത്തിന് പിന്നാലെ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ സാറാ എൽ ഗേറ്റ്‌സ് പറഞ്ഞു.
‘ഓസ്ട്രേലിയയിൽ തങ്ങൾ എങ്ങനെ ജീവിക്കണം എന്ന് നിർദ്ദേശിക്കാൻ ഇവരെ അനുവദിക്കരുത് എന്ന് ക്വീൻസ്ലാന്റിലെ താമസക്കാരനായ പർവീന്ദർ സിംഗ് ദി ഓസ്ട്രേലിയ ടുഡേയോട് പറഞ്ഞു. ഖാലിസ്ഥാൻ ഭീകരരുടെ പ്രവൃത്തികൾക്കെതിരെ രാജ്യത്ത് വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ മാസം, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിന് തൊട്ടുപിന്നാലെ ബ്രിസ്ബേനിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാനി ഭീകരർ പതാകകൾ സ്ഥാപിച്ചിരുന്നു. ഈ വർഷം ആരംഭം മുതൽ ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും ഭീഷണി ഉയർത്തുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചിരിക്കുകയാണ്.
Discussion about this post