ന്യൂഡൽഹി : പാർലമെന്റിലെ മൈക്കുകൾ ഓഫ് ചെയ്ത് തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. മൂന്ന് ദിവസമായി മൈക്ക് നിശബ്ദമാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി ബുധനാഴ്ച സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഒരു ചോദ്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പാർമെന്റിൽ ആരാണ് എംപിമാരുടെ മൈക്ക് ഓഫാക്കുകയും ഓണാക്കുകയും ചെയ്യുക എന്ന ചോദ്യത്തിൽ. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതിന് ഉത്തരം നൽകുകയാണ് ലോക്‌സഭയിൽ പ്രവർത്തിച്ച ഉന്നതരും മുതിർന്ന മാദ്ധ്യമ പ്രവർത്തകരും.
സഭയിൽ ഓരോ പാർലമെന്റ് അംഗത്തിനും കൃത്യമായ ഒരു സീറ്റുണ്ട്, അവയ്ക്ക് നമ്പറുകളും. മൈക്രോഫോണുകൾ അതത് ഡെസ്‌ക്കുകളിൽ ഘടിപ്പിച്ചിരിക്കും.
ഇരുസഭകളിലും ശബ്ദ സാങ്കേതിക വിദഗ്ധർ ഇരിക്കുന്ന മറ്റൊരു ചേംബർ ഉണ്ട്. ലോക്സഭയുടെയും രാജ്യസഭയുടെയും നടപടിക്രമങ്ങൾ പകർത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഗ്രൂപ്പാണിത്. ഈ ചേമ്പറിൽ എല്ലാ സീറ്റ് നമ്പറുകളുമുള്ള ഒരു ഇലക്ട്രോണിക് ബോർഡ് ഉണ്ട്. അവിടെ നിന്ന് മൈക്രോഫോണുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. സ്പീക്കറും എംപിമാരും സംസാരിക്കുന്നതും സഭയുടെ മൊത്തത്തിലുള്ള നടപടിക്രമങ്ങളും അവർ കാണും. ഇരുസഭകളിലുമായി ലോക്സഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരും രാജ്യസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുമാണ് ഇത് കൈകാര്യം ചെയ്യുന്നത്.
മൈക്രോഫോണുകൾ സ്വിച്ച് ഓൺ ചെയ്യാനും സ്വിച്ച് ഓഫ് ചെയ്യാനും ഒരു നടപടിക്രമമുണ്ട്. മൈക്രോഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാൻ നിർദ്ദേശം നൽകാൻ ചെയറിന് മാത്രമേ കഴിയൂ, അതും മാനദണ്ഡമനുസരിച്ച്. സഭയിലെ നടപടിക്രമങ്ങൾ തടസ്സപ്പെട്ടാൽ ഈ അധികാരം വിനിയോഗിക്കാമെന്നാണ് പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്ത വിദഗ്ധരും മുതിർന്ന പത്രപ്രവർത്തകരും വ്യക്തമാക്കുന്നത്.
‘രാജ്യസഭാ അദ്ധ്യക്ഷന്റെ നിർദ്ദേശപ്രകാരമാണ് മൈക്രോഫോണുകൾ സ്വിച്ച് ഓൺ ചെയ്യുന്നത്. ഒരു അംഗത്തെ വിളിച്ചാൽ മാത്രമേ മൈക്കുകൾ ഓണാകൂ,’ എന്ന് ഡിഎംകെ രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ പി വിൽസൺ പറയുന്നു.
‘സീറോ അവറിൽ, ഒരു അംഗത്തിന് മൂന്ന് മിനിറ്റ് സമയം നൽകും. മൂന്ന് മിനിറ്റ് കഴിയുമ്പോൾ, മൈക്രോഫോൺ ഓട്ടോമാറ്റിക്കായി സ്വിച്ച് ഓഫ് ആകും. ബില്ലുകളിലെ ചർച്ചകളിലും മറ്റും, ഓരോ അംഗങ്ങൾക്കും സമയം അനുവദിക്കും.’ വിൽസൺ കൂട്ടിച്ചേർത്തു.
‘പ്രത്യേക പരാമർശങ്ങൾ നടത്തുമ്പോൾ എംപിമാർക്ക് 250 വാക്കുകൾ വായിക്കാൻ അവസരം ലഭിക്കും. അത് വായിച്ച് കഴിയുമ്പോൾ മൈക്ക് സ്വിച്ച് ഓഫ് ചെയ്യും. ചേമ്പറിലെ സ്റ്റാഫാണ് ഇത് ഓഫ് ചെയ്യുക.” പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്ന ഒരു മാദ്ധ്യമപ്രവർത്തകനാണ് ഇത് വ്യക്തമാക്കിയത്.
മികച്ച പരിശീലനം ലഭിച്ച സ്റ്റാഫുകളാണ് ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവൻ മൈക്രോഫോൺ സംവിധാനവും നിയന്ത്രിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു. മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് അവർ പ്രവർത്തിക്കുക. അടിയന്തിര സാഹചര്യത്തിൽ മൈക്കുകൾ ഓഫ് ചെയ്യാൻ നിർദേശിക്കാനുള്ള അധികാരം ലോക്സഭയിൽ സ്പീക്കർക്കും, രാജ്യസഭയിൽ ചെയർമാനും മാത്രമാണ്.
‘മൈക്കുകൾ സ്വിച്ച് ഓഫ് ചെയ്തുവെന്ന അവകാശവാദം തികച്ചും അമ്പരപ്പിക്കുന്നതാണെന്നാണ് ലോക്‌സഭയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്. ഇങ്ങനെ എന്തെങ്കിലും ചെയ്യുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post