ആലപ്പുഴ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച പ്രതിരോധ യാത്രയിൽ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചതിനെതിരെ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി. ജീവത എഴുന്നള്ളത്തിനെ മോശമാക്കി ചിത്രീകരിച്ചു കൊണ്ട് പല്ലക്കിൽ സിപിഎം ചിഹ്നം വെച്ച് നേതാക്കൾ തുള്ളുകയായിരുന്നു. ഇതിനെതിരെ എഴുന്നള്ളത്ത് സംരക്ഷകസമിതി ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകി.
എംവി ഗോവിന്ദന് നൽകിയ സ്വീകരണത്തോട് അനുബന്ധിച്ച് ഹൈന്ദവ ആചാരങ്ങളെ അവഹേളിച്ച് ചുവന്ന തുണിയിൽ പൊതിഞ്ഞ ”ജീവത”യിൽ അരിവാളും ചുറ്റികയും സ്ഥാപിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് കൊണ്ടുപോയത് ഹൈന്ദവ ആചാരങ്ങളോടുള്ള പരസ്യമായ അവഹേളനമാണ്. രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായ നീചമായ പ്രവൃത്തി ഹൈന്ദവ വിശ്വാസികളുടെ മനോവികാരത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ഇതിന് കാരണമായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ പരാതി കൊടുത്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും ചെങ്ങന്നൂർ ഡിവൈഎസ്പി യാതൊരു നടപടിയും എടുത്തിട്ടില്ല എന്നാണ് പരാതിക്കാരുടെ ആരോപണം.
സിപിഎമ്മിന്റെ ഈ കാടത്തത്തിനെതിരെ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേഝം നടത്തുമെന്ന് സംരക്ഷകസമിതി പ്രസിഡന്റ് ഹരികൃഷ്ണൻ ചെങ്ങന്നൂർ, സെക്രട്ടറി രമേഷ് കരുനാഗപ്പള്ളി എന്നിവർ അറിയിച്ചു.
2023 മാർച്ച് 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ചെങ്ങന്നൂർ ടൗണിൽ വൻ പ്രതിഷേധ റാലിയും സമ്മേളനവും നടത്താനാണ് ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി തീരുമാനിച്ചിരിക്കുന്നത്.
Discussion about this post