പട്ന : മദ്യലഹരിയിൽ കിടന്നുറങ്ങിയ വരൻ പിറ്റേന്ന് നടക്കാനിരുന്ന വിവാഹ ചടങ്ങിനെത്തിയില്ല. വരനെ കാത്തിരുന്ന് മടുത്ത വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറി. മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ബീഹാറിലാണ് ഈ വേറിട്ട സംഭവം നടന്നത്.
ഭാഗൽപുരിലുള്ള സുൽത്താൻ ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി മദ്യപിച്ച് അവശനായി ഉറങ്ങിയ വരൻ എഴുന്നേറ്റത് ചൊവ്വാഴ്ച രാവിലെയാണ്. തിങ്കളാഴ്ച ഇയാളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ വരനെത്തിയില്ല. ഇതോടെ കാത്തിരുന്ന് മടുത്ത വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറി.
ചൊവ്വാഴ്ച സ്വബോധം തിരിച്ചുകിട്ടിയ വരൻ വധുവിന്റെ വീട്ടിലെത്തിയെങ്കിലും, വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞു. ഇത്രയും ഉത്തരവാദിത്വമില്ലാത്ത ഒരു വ്യക്തിയെ തനിക്ക് ജീവിത പങ്കാളിയാക്കാൻ സാധിക്കില്ല എന്നാണ് വധു പറഞ്ഞത്.
വിവാഹ ചടങ്ങിന് ചെലവായ പണം തിരികെ നൽകണമെന്ന് വധുവിന്റെ വീട്ടുകാരും ആവശ്യപ്പെട്ടു. ഇതോടെ ഇരു കുടുംബക്കാരും തമ്മിൽ തർക്കമായി. ഇതിനിടെ വരന്റെ ബന്ധുക്കളിൽ ചിലരെ വധുവിന്റെ വീട്ടുകാർ പിടിച്ചു കെട്ടിയിട്ടതോടെ പൊരിഞ്ഞ അടിപിടിയായി. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
Discussion about this post