ന്യൂഡൽഹി : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് നൂറ് കോടി പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ. തുക ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിർദ്ദേശം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കിവെക്കണം. ഒരു മാസത്തിനകം പിഴ അടയ്ക്കാനാണ് ഉത്തരവ്.
തീപിടുത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു. തീപിടുത്തത്തിന്റെ ധാർമിക ഉത്തരവാദിത്വം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ല എന്നാണ് ട്രിബ്യൂണൽ ചോദിച്ചത്. ബ്രഹ്മപുരത്ത് വായുവിലും ചതുപ്പിലും വരെ മാരക വിഷപദാർത്ഥം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്ത് കൃത്യമായി പ്രവർത്തിക്കുന്ന പ്ലാന്റ് ഉടൻ സ്ഥാപിക്കമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ബ്രഹ്മപുരം തീപിടുത്തത്തിന് ഉത്തരവാദി സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയൽ അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സർക്കാരിന് സാധിക്കില്ല. ഭരണ നിർവഹണത്തിലുള്ള വീഴ്ചയാണ് അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണ്. വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post