ശ്രീനഗർ:ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ സൈന്യത്തെ ഭയന്ന് ഓടി രക്ഷപ്പെട്ട് ഭീകരർ. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. വധിക്കുമെന്ന് ഉറപ്പായതോടെയായിരുന്നു ഭീകരർ സൈന്യത്തെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെയോടെയായിരുന്നു പുൽവാമയിലെ മിട്രിഗാമിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടെ ഭീകരർ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഇവരെ കണ്ടതോടെ ഭീകരർ വെടിയുതിർത്തു. ഇതോടെ സൈന്യവും ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു.
ഉച്ചവരെ ഏറ്റുമുട്ടൽ തുടർന്നു. എന്നാൽ ഇതിന് ശേഷമുള്ള മണിക്കൂറുകളിൽ ഭീകരരുടെ ഭാഗത്ത് നിന്നും ഒരു ആക്രമണവും ഉണ്ടായില്ല. ഇതേ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ഭീകരർ ഓടി രക്ഷപ്പെട്ടതായി വ്യക്തമായത്. മൂന്നോളം ഭീകരർ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാ സേന നൽകുന്ന സൂചന. ഇവർക്കായി ഊർജ്ജിത തിരച്ചിൽ ആരംഭിച്ചു.
Discussion about this post