ന്യൂഡൽഹി: 377 കോടി രൂപയുടെ ഡീസൽ പൈപ്പ് ലൈൻ ബംഗ്ലാദേശിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള ഡീസൽ കൈമാറ്റത്തിന്റെ ചിലവ് കുറയ്ക്കാൻ പൈപ്പ് ലൈനിന് സാധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കാൻ ഇതോടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
നിലവിൽ 512 കിലോമീറ്റർ റെയിൽ മാർഗത്തിലൂടെയാണ് ഇന്ത്യ ബംഗ്ലാദേശിന് ഡീസൽ എത്തിക്കുന്നത്. 131.5 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ നിലവിൽ വന്നതോടെ, പ്രതിവർഷം ഒരു മില്ല്യൺ ടൺ ഡീസൽ ബംഗ്ലാദേശിൽ കുറഞ്ഞ ചിലവിൽ എത്തിക്കാൻ ഇന്ത്യക്ക് സാധിക്കും. അസമിലെ നുമാലിഗഢിൽ നിന്നാണ് പൈപ്പ് ലൈൻ ആരംഭിക്കുന്നത്.
2018ലാണ് പൈപ്പ് ലൈൻ പദ്ധതിയുടെ നിർമാണം ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള ആദ്യ ഇന്ധന പൈപ്പ് ലൈൻ ആണിത്. പദ്ധതിയിൽ ബംഗ്ലാദേശിന്റെ വിഹിതമായ 285 കോടി രൂപയും ഗ്രാന്റ് അടിസ്ഥാനത്തിൽ ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Discussion about this post