കൊച്ചി: റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റബ്ബർ വില 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ഒരു എംപി പോലുമില്ലെന്ന പരാതിക്ക് കുടിയേറ്റ ജനത പരിഹാരം കാണുമെന്ന തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും കാലമായിട്ടും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഇടത് – വലത് മുന്നണികളുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പ്രസ്താവന രാഷ്ട്രീയമായി കാണേണ്ട ആവശ്യമില്ല. ജനങ്ങളുടെ വിലയിരുത്തലായിട്ടാണ് പുറത്തുവന്നത്. ഇത്രയും കാലം റബ്ബർ കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ രണ്ട് മുന്നണികളും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കർഷകരെയും സാധാരണ ജനങ്ങളെയും ഇവിടെ ഭരിക്കുന്നവരും നേരത്തെ ഭരിച്ചവരും എത്രമാത്രം ദ്രോഹിച്ചുവെന്നതിന്റെ തെളിവാണ് ബിഷപ്പിന്റെ വാക്കുകളെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
റബ്ബറിന്റെ വില ഉയർത്താനുളള നടപടികൾ ഘട്ടം ഘട്ടമായി സ്വീകരിച്ചുവരികയാണ്. പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയമാണ്. കേരളത്തിലെ റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഒന്നുമില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് കർഷകരുമായും പ്രതിനിധികളുമായും ചർച്ച നടത്തും. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങളുടെയും അത്താണിയായി നരേന്ദ്രമോദി സർക്കാരേ ഉളളൂവെന്നതാണ് സത്യമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം 7.5 ശതമാനമായിരുന്നു. ഇപ്പോൾ അത് 25 ശതമാനമാക്കി ഉയർത്തി. കോംപൗണ്ട് റബ്ബറിന്റെ ചുങ്കം കഴിഞ്ഞ ബജറ്റിലാണ് 25 ശതമാനമായി വർദ്ധിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പിതാവിന്റെ പ്രസ്താവന ശരിയായി മുഖവിലയ്‌ക്കെടുത്ത് മോദിയെ പിന്തുണയ്ക്കുന്ന ഒരു ഡബിൾ എൻജിൻ സർക്കാർ കേരളത്തിലുണ്ടാകാൻ എല്ലാവരും പരിശ്രമിക്കണം. മതവിഭാഗങ്ങൾ അഭിപ്രായങ്ങൾ പറയുമ്പോൾ സിപിഎം എത്രമാത്രം അസ്വസ്ഥമാകുന്നുവെന്നതിന്റെ തെളിവാണ് എംവി ഗോവിന്ദന്റെ പ്രസ്താവന. ബിഷപ്പിന്റെ പരാതിയിൽ സംസ്ഥാന സർക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ തയ്യാറാകുമോയെന്ന് ആയിരുന്നു എംവി ഗോവിന്ദൻ പറയേണ്ടിയിരുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കർഷകരുടെ പ്രശ്‌നങ്ങൾക്ക് ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞില്ല. അതിന് പകരം രാഷ്ട്രീയ വിദ്വേഷം നിറഞ്ഞ പ്രതികരണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post