ബംഗളൂരു: വിവാഹ ചടങ്ങിൽ ഹിന്ദു ജീവനക്കാരെ നിർബന്ധിപ്പിച്ച് ഹിജാബ് ധരിപ്പിച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനി. തുംകൂറിലെ ഒരു പ്രമുഖ കമ്പനിയാണ് മുസ്ലീം വിവാഹ ചടങ്ങിൽ ജീവനക്കാരെകൊണ്ട് നിർബന്ധിപ്പിച്ച് ഹിജാബ് ധരിപ്പിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ ആയിരുന്നു സംഭവം. ഹിജാബ് ധരിപ്പിച്ചതിന് പുറമേ ഇവർ നെറ്റിയിൽ ധരിച്ചിരുന്ന കുങ്കുമവും പൊട്ടുമെല്ലാം കമ്പനി അധികൃതർ മായ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഹിജാബ് ധരിച്ച് നിൽക്കുന്ന ഹിന്ദു സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചിത്രങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. ഈ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ വീടുകളിൽ എത്തി കുടുംബത്തോട് പ്രവർത്തകർ വിശദാംശങ്ങൾ ശേഖരിച്ചു. ഒരിക്കലും ജോലിയ്ക്കായി സ്വന്തം മതം ഉപേക്ഷിക്കരുത് എന്ന ഉപദേശവും പ്രവർത്തകർ നൽകിയിട്ടുണ്ട്.
അതേസമയം പറഞ്ഞ തുക മുഴുവനായി ലഭിക്കുന്നതിന് വേണ്ടിയാണ് ഉടമകൾ പറയുന്നത് അനുസരിക്കുന്നത് എന്ന് യുവതികൾ പറയുന്നു. ഒരു പരിപാടിയ്ക്ക് പോയാൽ ദിവസം 800 മുതൽ 1000 രൂപ വരെയാണ് ലഭിക്കുക. ഇവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഇതിൽ നിന്നും 300-400 രൂപ കുറയ്ക്കും. ഇത് ഭയന്നാണ് അവർ പറയുന്നത് അനുസരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post