കൊച്ചി : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. കൊച്ചിയിലും കോഴിക്കോടും കൊയിലാണ്ടിയിലും ചെന്നൈയിലുമാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 70 കേന്ദ്രങ്ങളിലാണ് പരിശോധന.
92 റിയൽ എസ്റ്റേറ്റ് കമ്പനികൾ ഫാരിസിന്റേതാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരിൽ വിവിധയിടങ്ങളിൽ ഭൂമി ഇടപാടുകൾ നടക്കുന്നുണ്ട്. ഇതിൽ വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ.
ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളുടെ ഡയറക്ടർമാരിൽ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്. പല കമ്പനികളുടെ നിക്ഷേപകർ ആരാണെന്നതിൽ അവ്യക്തതയുണ്ട്. കമ്പനികളിൽ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്.
നൂറ് കണക്കിന് കോടി രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്നാണ് ആദായനികുതി വകുപ്പ് പ്രാഥമികമായി കണ്ടെത്തിയത്. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. ഫാരിസ് അബൂബക്കർ ഇപ്പോൾ ലണ്ടനിലാണെന്നാണ് വിവരം. അടിയന്തരമായി ഹാജരാകാൻ ഇയാളോട് ആദായനികുതി വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Discussion about this post