പാലക്കാട്: സുജയ പാർവതിയെ പിന്തുണച്ച് ബി എം എസ് പ്രക്ഷോഭം നടത്തുമ്പോൾ കെ യുഡബ്ല്യുജെ നേതൃത്വം കണ്ടില്ലെന്നു നടിച്ചത് ലജ്ജാകരമായെന്ന് കേരള പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗം അംഗങ്ങൾ. പാലക്കാട് ചേർന്ന കെയുഡബ്ല്യുജെ സംസ്ഥാന സമിതി യോഗത്തിൽ ആണ് അംഗങ്ങൾ ചേരി തിരിഞ്ഞു വിഷയത്തിൽ തർക്കം നടത്തിയത്.
സുജയയെ സസ്പെൻഡ് ചെയ്തത് ബി എംഎസ് വേദിയിൽ പ്രസംഗിച്ചതിനല്ലെന്നും മറ്റു കാരണങ്ങളാലാണെന്നും ജനറൽ സെക്രട്ടറി കിരൺ ബാബു വാദിച്ചു. സുജയയുടെ അഭിപ്രായം തേടിയിരുന്നോ എന്ന ചോദ്യത്തിൽ കിരൺ ബാബുവിന് ഉത്തരം മുട്ടി. സുജയ അംഗത്വം പുതുക്കിയിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നാണ് കിരൺ ബാബു മറുപടി നൽകിയത്. എന്നാൽ ഈ ന്യായത്തെയും സംസ്ഥാന സമിതി അംഗങ്ങൾ പിന്തുണച്ചില്ല.
അതേ സമയം, സുജയ പാർവതി വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ യൂണിയനെ വിമർശിച്ച സംസ്ഥാന സമിതിയംഗം ശ്രീകുമാറിനെതിരെ (ജന്മഭൂമി) നടപടി വേണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ബിഎംഎസ് സജീവമായിരിക്കെ ജന്മഭൂമി അംഗത്തിനെതിരെ നടപടിയെടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എക്സിക്യൂട്ടീവിലെ ചില അംഗങ്ങൾ മുന്നറിയിപ്പു നൽകി. സുജയ പാർവതി വിഷയത്തിൽ ഇടപെടാത്തത് സംഘടനാപരമായ വീഴ്ചയാണെന്ന് ചർച്ചയുടെ അവസാനം യൂണിയന് സമ്മതിക്കേണ്ടി വന്നു.
യൂണിയനെ പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ സസ്പെൻഷനിൽ കഴിയുന്ന ലിബീഷ് (ജയ് ഹിന്ദ് ) മാപ്പു പറയാൻ തയാറല്ലാത്തതിനാൽ നടപടി പിൻവലിക്കാനാകില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. പ്രസ് ക്ലബുകളിലെ സർക്കാർ ഫണ്ട് ദുരുപയോഗത്തിൻ്റെ പേരിൽ കേരള പത്രപ്രവർത്തക യൂണിയനെ തകർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നാണ് അംഗങ്ങളുടെ പൊതു അഭിപ്രായം. ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്ന് നേതൃത്വം അഭ്യർഥിച്ചു.
Discussion about this post