ന്യൂഡൽഹി: 2022ൽ പഞ്ചാബ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവീഴ്ചയിൽ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ പഞ്ചാബ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റിപ്പോർട്ട് നൽകിയത്. സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് മുഖ്യമന്ത്രി ഭഗവന്ത് മൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
മുൻ ഡിജിപി എസ് ചതോപാധ്യായ, അന്നത്തെ ഫിറോസ്പൂർ റേഞ്ച് ഡിഐജി ഇന്ദർബീർ സിംഗ്, അന്നത്തെ ഫിറോസ്പൂർ എസ്എസ്പി ഹർമൻദീപ് സിംഗ് ഹാൻസ് തുടങ്ങീ ഒമ്പത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇപ്പോഴും സർവീസിൽ തുടരുന്ന ഉദ്യോഗസ്ഥരെ തരം താഴ്ത്തുകയും, വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ മരവിപ്പിക്കുമെന്നും റിപ്പോർട്ടിൽ ഉള്ളതായി സൂചനയുണ്ട്. അന്നേ ദിവസം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരിൽ നിന്നും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പഞ്ചാബ് ചീഫ് സെക്രട്ടറി വിജയ് കുമാറിനോട് വിഷയത്തിലെ തുടർനടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതായി വ്യാപകവിമർശനം ഉയർന്നിരുന്നു. 2022 ജനുവരി 5നാണ് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ അരമണിക്കൂറോളം കുടുങ്ങിയത്. 300ഓളം ആളുകൾ പാലത്തിന് താഴെ പ്രതിഷേധവുമായി എത്തിയതിനെ തുടർന്നാണ് സംഭവം. പഞ്ചാബ് പോലീസ് പ്രധാനമന്ത്രിയുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തിയതിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു.
Discussion about this post