ന്യൂഡൽഹി: ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാർട്ടിയാണെന്ന് വാൾസ്ട്രീറ്റ് ജേർണൽ. 2024ലും ബിജെപി ഇന്ത്യയിൽ വിജയം ആവർത്തിക്കുമെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു. വാൾട്ടർ റസ്സൽ മീഡിന്റെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കൻ ദേശീയ താത്പര്യങ്ങളുടെ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ ഇന്ത്യ ഭരിക്കുന്ന ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാർട്ടിയാണ്. ഏറ്റവും കുറച്ച് മനസിലാക്കിയതും അവരെ കുറിച്ചായിരിക്കുമെന്നും വാൾസ്ട്രീറ്റ് ജേർണലിൽ പറയുന്നു.
2014ലേയും 2019ലേയും തുടർച്ചയായ വിജയങ്ങൾക്ക് ശേഷം 2024ലും വിജയം ആവർത്തിക്കാനുള്ള യാത്രയിലാണ് ബിജെപി. ലോകത്തിലെ ഒരു വൻ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്തോ-പസഫിക് മേഖലയിൽ ജപ്പാനും അമേരിക്കയ്ക്കുമൊപ്പം നിർണായക പങ്ക് വഹിക്കുന്ന രാജ്യമായാണ് ഇന്ത്യ ഉയർന്ന് വരുന്നത്. ഭാവിയിൽ വർദ്ധിച്ച് വരുന്ന ചൈനീസ് കടന്നു കയറ്റത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്താൻ ബിജെപിക്ക് സാധിക്കുമെന്നും വാൾസ്ട്രീറ്റ് ജേർണലിൽ പറയുന്നു.
ദേശീയ നവീകരണത്തേയും സാമൂഹിക മുന്നേറ്റത്തേയുമാണ് ബിജെപി പ്രതിഫലിപ്പിക്കുന്നത്. എന്നാൽ ഇന്ത്യ ഏറെ സങ്കീർണത ഉണ്ടാക്കുന്ന സ്ഥലമാണെന്നും മീഡ് അവകാശപ്പെടുന്നു. അടുത്തകാലത്തായി ബിജെപി വലിയ മുന്നേറ്റം നടത്തിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെല്ലാം ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളാണ്. വലിയ ജനസംഖ്യയുള്ള ഉത്തർപ്രദേശിലാകട്ടെ ബിജെപി സർക്കാരിന് ഷിയാ മുസ്ലീങ്ങളുടെ വലിയ പിന്തുണയുണ്ട്. ജാതി വിവേചനത്തിനെതിരെ പോരാടാൻ ആർഎസ്എസ് പ്രവർത്തകർ വലിയ പരിശ്രമമാണ് നടത്തി വരുന്നത്.
മുതിർന്ന ബി.ജെ.പി., ആർ.എസ്.എസ് നേതാക്കളുമായും അവരുടെ വിമർശകരുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് താൻ ഈ ലേഖനം എഴുതുന്നതെന്ന് മീഡ് വ്യക്തമാക്കുന്നുണ്ട്. അമേരിക്കക്കാരും മറ്റ് വിദേശ രാജ്യങ്ങളിലുള്ളവരും ബിജെപിയുമായി അടുത്ത് ഇടപഴകേണ്ടതുണ്ടെന്നും മീഡ് പറയുന്നു. ലോകത്തിലെ ശക്തമായ സംഘടനയായി ആർഎസ്എസ് മാറിക്കഴിഞ്ഞു. അവരുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമ നഗര വികസന പദ്ധതികൾ, നവോത്ഥാന ശ്രമങ്ങൾ, ആയിരക്കണക്കിന് ആളുകൾ കൂട്ടായി നടത്തുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളെല്ലാം വിജയത്തിലെത്തിയിട്ടുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായും താൻ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മീഡ് കുറിക്കുന്നുണ്ട്. ആർഎസ്എസ് എന്ന പ്രസ്ഥാനം ഇപ്പോൾ നിർണായക വഴിത്തിരിവിലാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിൻഗാമിയെന്ന് പറയപ്പെടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. സംസ്ഥാനത്ത് നിക്ഷേപവും വികസനവും കൊണ്ടു വരുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് മോഹൻ ഭാഗവത് സംസാരിച്ചത്. ബിജെപിയുമായും ആർഎസ്എസുമായും ഇടപഴകാനുള്ള ശ്രമം അമേരിക്കക്കാർക്ക് ഒരിക്കലും തള്ളിക്കളയാനാകില്ല. സാമ്പത്തിക രാഷ്ട്രീയ പങ്കാളിയായി അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ടെന്നും വാൾസ്ട്രീറ്റ് ജേർണലിൽ പറയുന്നു.
Discussion about this post