ചണ്ഡീഗഡ് : പഞ്ചാബിൽ ക്രിമിനലുകളും ഗുണ്ടാ ഗ്യാംഗുകളും സ്വതന്ത്രമായി വിലസുകയാണെന്ന് സിദ്ധു മൂസെവാലയുടെ പിതാവ് ബൽകൗർ സിംഗ്. ഒരു സുപ്രഭാതത്തിൽ അക്രമികൾ എന്റെ വീട്ടിലേക്ക് കയറി എന്റെ മകനെ വകവരുത്തുകയാണ്. സാധാരണക്കാരനായതു കൊണ്ടാണ് തനിക്ക് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധു മൂസേവാലയുടെ ഒന്നാം വാർഷിക ഓർമ്മദിനത്തോട് അനുബന്ധിച്ചായിരുന്നു ബൽകൗർ സിംഗിന്റെ പരാമർശം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹം പ്രശംസിച്ചു. ഈ അവസരത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഞാൻ ഓർമ്മിക്കുന്നു. അദ്ദേഹം എത്ര നന്നായാണ് യുപിയെ മാറ്റിയെടുത്തത്. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാതിരിക്കാൻ ആളുകൾക്ക് കഴിയില്ലെന്നും ബൽകൗർ സിംഗ് ചൂണ്ടിക്കാട്ടി.
ശുഭ്ദീപ് സിംഗ് സിദ്ധു എന്ന സിദ്ധു മൂസേവാല കഴിഞ്ഞ വർഷമാണ് കൊല്ലപ്പെട്ടത്. ബന്ധു വീട്ടിലേക്ക് പോയ മൂസെവാലെയെ ഗുണ്ടാ ഗ്യാംഗ് വെടിവെച്ച് കൊല്ലുകയായിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.












