കൊച്ചി : ദേവികുളം എംഎൽഎ എ രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിന് 10 ദിവസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കഴിഞ്ഞ ദിവസം രാജയ്‌ക്കെതിരെ വിധി പ്രസ്താവിച്ച അതേ ബെഞ്ച് തന്നെയാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഇടക്കാല സ്റ്റേ അനുവദിച്ചത്.
സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് എ രാജ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിൻറെ നടപടി. എന്നാൽ എംഎൽഎ എന്ന നിലയിൽ രാജയ്ക്ക് നിയമസഭയിൽ വോട്ടിംഗിൽ പങ്കെടുക്കാൻ അവകാശമുണ്ടാകില്ല. നിയമസഭാംഗത്തിന് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റാനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിച്ച എ രാജയുടെ നിയമസഭാംഗത്വം ഹൈക്കോടതി അസാധുവാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിൻറെ ഹർജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കൾ. രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹർജിയിലുണ്ടായിരുന്നു. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.
Discussion about this post