ന്യൂഡൽഹി : തീവ്ര ഇസ്ലാമിക മതപ്രഭാഷകനായ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാട് കടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. സാക്കിർ നായിക്കിനെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രഭാഷണ പരിപാടികളോട് അനുബന്ധിച്ച് മാർച്ച് 23 ന് സാക്കിർ നായിക് ഒമാനിലെത്തും.
ഇസ്ലാമിക പ്രഭാഷകനായ നായിക് 2017 മുതൽ മലേഷ്യയിലാണ് താമസിക്കുന്നത്. റംസാനോട് അനുബന്ധിച്ച് മാർച്ച് 23 നും 25 നും മസ്‌കറ്റിൽ രണ്ട് മതപ്രഭാഷണങ്ങൾ നടത്താൻ ഒമാൻ സർക്കാർ നായിക്കിനെ അടുത്തിടെ ക്ഷണിച്ചിരുന്നു. അവിടെ എത്തുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കാനും ഇന്ത്യയിലേക്ക് നാടുകടത്താനും വേണ്ടി ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കസ്റ്റഡിയിലെടുത്തതിന് ശേഷം തുടർനടപടികൾക്കായി ഇന്ത്യയിൽ നിന്ന് ഒരു സംഘത്തെ അയയ്ക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം ഒമാനി അംബാസഡറുമായി ചർച്ച ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ (ഐആർഎഫ്) നിരോധിച്ചതിനെത്തുടർന്ന് 2016 ലാണ് സാക്കിർ നായിക് ഇന്ത്യ വിട്ടത്. 2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും സാക്കിർ നായിക്കിനെ വിലക്കിയിരുന്നു. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക, യുകെ എന്നിവിടങ്ങളിലും നായിക്കിന്റെ നായിക്കിന്റെ പീസ് ടിവി നെറ്റ്വർക്ക് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലൂടെ ഇയാൾ ചെയ്തിരുന്നത്.
Discussion about this post