റായ്പൂർ: ഛത്തീസ്ഗഡിൽ വനിതാ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ വധിച്ച് സുരക്ഷാ സേന. കമ്യൂണിസ്റ്റ് ഭീകര കമാൻഡർ വെള്ളയെയാണ് വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു ഭീകര നേതാവിനെ വധിച്ചത്.
ബിജാപൂരിലെ ഗംഗലൂർ മേഖലയിൽ വെള്ള ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇവർക്ക് നേരെ വെള്ളയും സംഘവും വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിന് ശേഷം നടത്തിയ തിരച്ചിലിലാണ് വെള്ളയുടെ മൃതദേഹം കണ്ടെത്തിയത്.
ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡ്, സിആർപിഎഫ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവരുടെ സംയുക്ത സംഘമായിരുന്നു കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും 12 ബോർ റൈഫിൾസും തോക്കുൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സംസ്‌കരിക്കും.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റ് ഭീകര കമാൻഡർ കീഴടങ്ങി. ത്രിതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റിയിലെ കമാൻഡർ ആണ് കീഴടങ്ങിയത്. സർക്കാരിന്റെ പുന:രധിവാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇയാൾക്ക് നൽകും.
Discussion about this post