തിരുവല്ല: രണ്ടുമുറി മാത്രമുള്ള വീട്ടിൽ താമസിക്കുന്ന ദരിദ്ര കുടുംബത്തിന് കെഎസ്ഇബി നൽകിയത് 17,004 രൂപയുടെ വൈദ്യുത ബിൽ. പത്തനംതിട്ട തിരുവല്ല പെരിങ്ങ പഞ്ചായത്തിലെ 12 ാം വാർഡിൽ താമസിക്കുന്ന ആലഞ്ചേരി വീട്ടിൽ വിജയനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ.
സ്ഥിരമായി 500 രൂപയിൽ താഴെ മാത്രം കറണ്ട് ബിൽ വരാറുള്ള കൂലിപ്പണിക്കാരനായ വിജയന് ഇത്തവണ ലഭിച്ചത്17044 രൂപയുടെ ബിൽ. നിശ്ചിത സമയത്തിനുള്ളിൽ ബിൽ അടക്കാതെ വന്നതോടെ വൈദ്യുത കണക്ഷൻ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വിച്ഛേദിക്കുകയും ചെയ്തു. ഹൃദ്രോഗിയായ മാതാവും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമാണ് ഉള്ളത്. ഭീമമായ തുക ബിൽ വന്നതോടെ കാവുംഭാഗത്തെ ഇലക്ടരിക്കൽ സെക്ഷൻ ഓഫീസിൽ വിജയൻ നേരിട്ടെത്തി പരാതി നൽകി. നിർദ്ദേശ പ്രകാരം അംഗീകൃത ഇലക്ട്രീഷനെ കൊണ്ട് വീട്ടിലെ വയറിംഗ് പരിശോധിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു.
പഴയ മീറ്ററിനൊപ്പം പുതിയ ഒരു മീറ്റർ സ്ഥാപിച്ച് റീഡിങ് വീണ്ടും പരിശോധിച്ചു. എന്നാൽ റീഡിങ്ങിൽ വ്യത്യാസമൊന്നും കണ്ടെത്താനായില്ല. പഴയ മീറ്ററിനും കുഴപ്പമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ മീറ്റർ കെഎസ്ഇബി ജീവനക്കാർ തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ കണക്ഷൻ റദ്ദാക്കുകയായിരുന്നു എന്നാൽ ബിൽ അടയ്ക്കേണ്ട തീയതി കഴിഞ്ഞതോടെ ചട്ടപ്രകാരമാണ് കണക്ഷൻ റദ്ദാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
Discussion about this post