ന്യൂഡൽഹി: ദേശീയപാതാ വികസനത്തിൽ കേരളത്തെ ചേർത്തുപിടിച്ച് വീണ്ടും കേന്ദ്രസർക്കാർ. ദേശീയപാത 766 ൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ സ്ഥലം ഏറ്റെടുപ്പിനായി 454.01 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഉപരിതല റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരിയാണ് ഇക്കാര്യം അറിയിച്ചത്.
35.695 കിലോമീറ്റർ വരുന്നതാണ് ഈ പാത. കോഴിക്കോട് ജില്ലയിലെ കൊടുവളളി, താമരശ്ശേരി ബൈപ്പാസുകളും പദ്ധതിയിൽ ഉൾപ്പെടുമെന്നും ഗഡ്ക്കരി കൂട്ടിച്ചേർത്തു. കോഴിക്കോട് നോർത്ത്, കുന്ദമംഗലം, കൊടുവളളി, തിരുവമ്പാടി തുടങ്ങിയ നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്നതാണ് എൻഎച്ച് 766.
മൈസൂർ -ബംഗലൂരു എക്‌സ്പ്രസ് പാതയെ ബന്ധിപ്പിക്കുന്ന എൻഎച്ച് 766 വയനാടിനും കോഴിക്കോടിനും ഒരുപോലെ പ്രയോജനപ്പെടും. മേഘാലയയിലെയും ത്രിപുരയിലെയും വിവിധ ദേശീയപാതകൾക്കായി സ്ഥലം ഏറ്റെടുക്കുന്നതിനും തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ദേശീയപാതാ വികസനത്തിനും ഇതോടൊപ്പം ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ദേശീയപാതാ വികസനത്തിൽ വലിയ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 2014 വരെ രാജ്യത്തെ മൊത്തം ദേശീയ പാത 0.97 ലക്ഷം കിലോമീറ്ററായിരുന്നു. എന്നാൽ 2022 ൽ അത് 1.44 ലക്ഷം കിലോമീറ്ററായി ഉയർന്നു. 9 വർഷത്തിനിടെ ദേശീയാപാതാ നിർമ്മാണത്തിനുള്ള വിഹിതത്തിൽ 7 മടങ്ങിന്റെ വർദ്ധനവാണ് മോദി സർക്കാർ വരുത്തിയത്.
Discussion about this post