ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ പൊതുഗതാഗത റോപ്പ് വേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 645 കോടി ചെലവിൽ കാശിയിലാണ് രാജ്യത്തെ ആദ്യത്തെ പൊതുഗതാഗതത്തിനായുളള റോപ്പ് വേ നിർമ്മിക്കുന്നത്. നാളെ വാരാണസിയിൽ എത്തുന്ന പ്രധാനമന്ത്രി പദ്ധതിക്ക് തുടക്കം കുറിക്കും. സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ 1,780 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
3.75 കിലോമീറ്റർ അകലത്തിലുള്ള വാരണാസി കാന്റ് സ്റ്റേഷനും ഗോഡോവ്ലിയ റോപ്വേയ്ക്കുമിടയിൽ അഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും വാരണാസിയിലെ താമസക്കാർക്കും ഇതിലൂടെ സഞ്ചാരം സുഗമമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ, കാശിയിലെ കാന്റിൽ നിന്ന് ഗോഡോവ്ലിയ വരെയാകും ഇത് പ്രവർത്തിക്കുക. തുടർന്ന് ഇത് കാശി വിശ്വനാഥ ക്ഷേത്രം, ദശാശ്വമേധ് ഘട്ട് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വാരാണസി വികസന അതോറിറ്റി വൈസ് ചെയർമാൻ അഭിഷേക് ഗോയൽ പറഞ്ഞു.
ബൊളീവിയയ്ക്കും മെക്സിക്കോ സിറ്റിക്കും ശേഷം പൊതുഗതാഗതത്തിനായി റോപ്പ് വേയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാകും ഇന്ത്യയെന്ന് നാഷണൽ ഹൈവേസ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രോജക്ട് ഡയറക്ടർ അനുരാഗ് ത്രിപാഠി പറഞ്ഞു.
വാരാണസി സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി രുദ്രകാഷ് കൺവെൻഷൻ സെന്ററിൽ വൺ വേൾഡ് ടിബി ഉച്ചകോടിയിൽ സംസാരിക്കും. ക്ഷയ-മുക്ത പഞ്ചായത്ത് ആരംഭിക്കും. 2023ലെ രാജ്യത്തെ വാർഷിക ക്ഷയ റിപ്പോർട്ടിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ഉച്ചകോടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വാരണാസി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സന്ദീപ് ചൗധരി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഓഫീസ് പ്രതിനിധി, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
Discussion about this post